Sunday 12 October 2008

പ്രേതബാധയുള്ളവഴി



(പടം ഗൂഗിളീന്നു കടം...പടത്തുമ്മെ ഞെക്കിയാല്‍ വലുതായ് കാണാം. ചുമപ്പുകുരിശടയാളം ഇട്ടിരിക്കുന്ന സ്ഥലത്താണ് അച്ചായന്‍ മൂത്രമൊഴിച്ചത് )


റോം
ആഗസ്റ്റ് പതിനാലാം തീയതി.

കൂട്ടുകാരന്‍ തോമസ്സ് എന്റെ വീട്ടില്‍ വരുന്നു, പതിവിനു വിപരീതമായ് അവന്‍ വിഷാദവദനനായ് കാണപ്പെട്ടു...

"എന്തുപറ്റി തോമസ്സ്... താങ്കള്‍ വല്ലാതെ ദുഖിതനായ് കാണപ്പെടുന്നല്ലോ... എന്താണെന്നു പറയു, ഒരുപക്ഷെ എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞെങ്കിലോ!!"


"എന്റെ ഭാര്യയുടെ പപ്പാ വന്നിട്ടുണ്ട്, റോമാ നഗരം കാണാന്‍...."

"ക്ഷമിക്കണം തോമസ്സ് ഈ കേസില്‍ ഞാന്‍ നിസ്സഹായനാണ്... വരാനുള്ളത് വഴിയില്‍ തങ്ങില്ലാ എന്നോര്‍ത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കൂ..."

"അതല്ലാ പ്രശ്നം... "

"പിന്നെ എന്താണ്?..."

"നാട്ടിലാരിക്കുമ്പോള്‍ പപ്പായ്ക്ക് എന്നും വൈകിട്ട് കവലയിലെ ഷാപ്പില്‍ പോയ് മൂന്നാലുകുപ്പി കള്ളടിക്കുന്ന ശീലമുണ്ട്... ആ സമയമാവുമ്പോള്‍ ആള് വെരുകിനെ പിടിച്ചു കൂട്ടിലിട്ടപോലെ പരക്കം പാച്ചിലാണ്.."

"അതിത്രവല്യ ഇഷ്യൂവാണോ... ഇത്തിരി പുളിച്ച വീഞ്ഞുവാങ്ങിക്കൊടുത്താല്‍ പ്രശ്നം തീരില്ലെ..."

"ഇല്ലാലൊ... വീട്ടിലിരുന്നു കുടിക്കുന്നത് മൂപ്പര്‍ക്കിഷ്ടമല്ലാ. ഷാപ്പില്‍ തന്നെ പോയ് കുടിക്കണം."

"ഏതേലും ബാറില്‍ കൊണ്ടുപോയ് രണ്ടുകുപ്പി വാങ്ങിക്കൊട് തോമസ്സെ. മകളെ കെട്ടിയതിന്റെ കോമ്പന്‍സേഷനായിട്ട് പത്ത് ലക്ഷം തന്നമനുഷ്യനല്ലെ... ഇത്തിരി കാശു അങ്ങേര്‍ക്കുവേണ്ടി മുടക്കടോ. "


"കൊണ്ടുപോയ് വാങ്ങിക്കൊടുത്തു... അതാണിപ്പം പുലിവാലായത്. നാലുകുപ്പി വൈന്‍ അടിച്ചു പിന്നെ പപ്പാ മേശപ്പുറത്തടിച്ചു... സപ്ലയറെ അടിക്കുന്നതിനു മുമ്പെ പിടിച്ചിറക്കികൊണ്ടുപോന്നു... അപ്പോള്‍ ചങ്കത്തടിച്ചു..... പുറത്തിറങ്ങിയപ്പോള്‍ മുണ്ട്പറിച്ച് തോളത്തിട്ടു....."

"അയ്യോ ...മുണ്ടോ, എന്താ പാന്റ്സ് ഇടീക്കാഞ്ഞെ?..."

"പാന്റ്സ് ഇടീച്ചേ വിടാവൂന്നു ആയിരം വട്ടം ഞാനും ബിന്ദുവും അളിയനെ വിളിച്ചു പറഞ്ഞതാ. അവന്റെം കുറ്റമല്ല... അവന്‍ പാന്റ്സ് തയിപ്പിച്ച് കൊണ്ടുവരൂവെം ചെയ്തു... എടുത്തു വച്ചേരെടാ കഴുവര്‍ടെ മോനെ...ഞാന്‍ ചാവുമ്പോള്‍ ഇടീക്കാം എന്നും പറഞ്ഞു മൂപ്പരുടക്കി."

"പോട്ടെ തോമസ്സെ ..വയസായ മനുഷ്യനല്ലെ ..കുറച്ചു ദിവസോംകൂടെ ക്ഷമിക്ക്... പിന്നെ ഇതു നമ്മുടെ നാടുപോലെ ഒന്നുമല്ലാലൊ... ഇവിടെ ആരെന്തു വേഷം ധരിച്ചാലും ആര്‍ക്കെന്തുചേതം .. . ആള് സ്വതന്ത്രനായിരിക്കാതെ ശ്രദ്ധിച്ചാല്‍ മതി. അടീല് ധരിക്കണ ശീലമൊക്കെ ഉണ്ടല്ലോ അല്ലെ...?"

"മുട്ടോളം ഇറക്കമുള്ള വരയന്‍ അണ്ട്ര്‌വെയര് പപ്പായുടെ ലോഗോയാണ്.... അതൊന്നുമല്ല പ്രശ്നമായത്. ഒരുപ്രകാരത്തില്‍ പിടിച്ചോണ്ട് പോരുവാരുന്നു .. അപ്പോഴാണ് വഴിസൈഡില്‍ നിന്നു മൂത്രമൊഴിക്കാന്‍ ശ്രമിച്ചത്..."

"ഇത്രിടം വരെ വന്നിട്ട് മനസമാധാനത്തോടിത്തിരി മൂത്രമൊഴിക്കാന്‍ പറ്റണില്ലെങ്കില്‍ പുല്ല്...എനിക്കിവിടുത്തെ പൊറുതി മതിയായ്...എന്നെ ഇപ്പോള്‍ തന്നെ മുണ്ടക്കയത്തെയ്ക്ക് തിരിച്ചയച്ചേക്കാനാ പറയുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്ന ആള്‍ അവിടെ സ്വന്തം രാജ്യത്തിന്റെ കൊടിനാട്ടും... എവറസ്റ്റ് കൊടുമുടീടെ മുകളില്‍ ചെല്ലുന്നയാള്‍ അവിടെ അയാളുടെ രാജ്യത്തിന്റെ കൊടിനാട്ടും.... ഞാന്‍ ഈ റോമാനഗരത്തില്‍ വന്നൂ എന്നതിന്റെ തെളിവായ് എനിക്കീ നടുറോഡില്‍ കൊടിനാട്ടാന്‍ പറ്റുമോ... അറ്റ്ലീസ്റ്റ് ഇത്തിരി മൂത്രമൊഴിക്കാന്‍ പോലും ഇവിടെ സ്വാതന്ത്യമില്ലെ.... എന്നാ പപ്പാ ചോദിക്കണെ.."

"ആ പറഞ്ഞതില്‍ കാര്യമില്ലാതില്ലാട്ടോ തോമസ്സെ...തുറന്നുപറയുന്നതില്‍ ഒന്നും തോന്നരുത് പട്ടികള്‍ വഴിസൈഡില്‍ മൂത്രമൊഴിക്കുന്നത് ഇതെ വികാരത്തോടെയാണെന്നാണ് ഡിസ്കവറിചാനലുകാരു പറയുന്നത്. കയറ്റി അയക്കെടേയ് എത്രയുംപെട്ടന്നീ മാരണത്തെ..."

"അതിനെപ്പറ്റിയും ആലോചിച്ചു...പക്ഷെ വേറെ ഒരു പ്രോബ്ലം ഉണ്ട്. ബിന്ദൂന്റെ വീട്ടിലെ ഭാഗം വയ്പ്പൊക്കെ കഴിഞ്ഞതാ... എങ്കിലും ഒരു രണ്ടുപറയ്ക്ക് നിലം പപ്പാ ആര്‍ക്കും കൊടുക്കാതെ ഇട്ടിട്ടുണ്ട്.... അത് തന്റെ കാലശേഷം പെണ്മക്കള്‍ക്ക്...അല്ലെങ്കില്‍ പള്ളിക്ക്, ഇതാണ് ലൈന്‍. ഇനി ഇവടെനിന്നും മൂത്രമൊഴിക്കാന്‍ പോലും അനുവധിച്ചില്ലാന്നും പറഞ്ഞ് പിണങ്ങിപ്പോയാല്‍ ബിന്ദൂനു കിട്ടാനുള്ളത് അവളുടെ അനിയത്തിമാരു കൊണ്ടുപോയെന്നുവരും..."

ഇതൊരു കുഴഞ്ഞുമറിഞ്ഞ പ്രശ്നം തന്നെ... ഒരുവശത്ത് പൊതുവഴിയില്‍ മൂത്രമൊഴിച്ച് തന്റെ സാന്നിദ്ധ്യവും അധികാരവും റോമാനഗരത്തില്‍ സ്ഥാപിക്കാന്‍ വാശിപിടിക്കുന്ന അമ്മായിഅപ്പനും മറുവശത്ത്‍ മുണ്ടക്കയത്തെ രണ്ടുപറക്കണ്ടവും....
എന്താവശ്യമുണ്ടെങ്കിലും അറിഞ്ഞുസഹായിക്കുന്നവനാണ് തോമസ്സ്. ഇങ്ങനെ ഒരു വിഷമപ്രശ്നം മറികടക്കാന്‍ അവനെ സഹായിക്കാതിരുന്നാല്‍ അത് തികഞ്ഞ നന്ദികേടാവും.

ആലോചിച്ചിട്ട് എന്റെ മുമ്പില്‍ ഒരുവഴിമാത്രമെ തെളിഞ്ഞുവന്നൊള്ളു.... അരീച്ചയിലേക്കുള്ളവഴി.

"നാളെ അവധിയല്ലെ തോമസ്സെ ...നമുക്ക് നിന്റെ അമ്മായി അപ്പനേം കൊണ്ട് അരീച്ച ഗ്രാമത്തിലേക്കു പോകാം. പോകുന്നവഴിക്ക് വിജനമായ കാട്ടുവഴികളിലെവിടേലുംവച്ച് അങ്ങേരുടെ ആഗ്രഹം സാധിക്കാന്‍ സൗകര്യമൊരുക്കികൊടുക്കെം ചെയ്യാം..."


"വെറും കാട്ടുവഴിയില്‍?... അതു പപ്പായ്ക്ക് ഇഷ്ടാമാവുമോ?"

"അതുവെറും കാട്ടുവഴിമാത്രമല്ലാ തോമസ്സ്... ജൂലിയസ്സ് സീസ്സറൊക്കെ റോമിലേയ്ക്ക് കടന്നുവന്ന ചരിത്രവഴികളാണ്...നിന്റെ അമ്മായിഅപ്പനു അധികാരം സ്ഥാപിക്കാനും കൊടിനാട്ടാനുമൊക്കെ ഇതിലും ബസ്റ്റ് ഒരു സ്പോട്ട് ഇറ്റലിയില് വേറേ ഏതാണുള്ളത്..."

റോമാ പട്ടണത്തില്‍നിന്നും അരീച്ച എന്ന ഗ്രാമത്തിലേക്ക് ഏകദേശം അമ്പത്കിലോമീറ്റര്‍ദൂരമുണ്ട്. വേനല്ക്കാല അവധി ദിവസങ്ങളില്‍ റോമില്‍നിന്നും മുങ്ങുന്ന മലയാളികളില്‍ ഭൂരിഭാഗവും അരീച്ച മലകളിലാണ് പൊങ്ങുന്നത്... ആദായവിലയ്ക്ക് ഒന്നാന്തരം കണ്ട്രിവൈന്‍ കിട്ടുമെന്നതാവാം ഒരുകാരണം. പരമ്പരാഗതമായ രീതിയില്‍ ചുട്ടെടുക്കുന്ന പന്നിയിറച്ചിയും, എരുമപ്പാലില്‍ നിന്നും നമ്മുടെ കണ്മുന്‍പില്‍ വച്ചുതന്നെ ഉരുട്ടിയെടുത്തുതരുന്ന മൊക്സ്റല്ലാ ചീസും ഒക്കെ അരീച്ചയുടെ ഹൈലൈറ്റ്സ് ആണ്.



(ഇതാണ് അരീച്ച ഗ്രാമത്തിലെ സുപ്രസിദ്ധമായ പന്നിചുട്ടത്)

ഇതുമാത്രമല്ല മനോഹരമായ അല്‍ബാനോ തടാകത്തിന്റെ തീരത്തുകൂടി രണ്ടായിരത്തി ഇരുന്നൂറോളം അടി കുന്നുകയറി ചെസ്റ്റ്നട്ട് കാടുകളിലൂടെ ശുദ്ധവായുവും ശ്വസിച്ചുള്ള യാത്ര ഉല്ലാസകരമാണ്.


ആഗ്സ്റ്റ് പതിനഞ്ചിനു രാവിലെ ഞങ്ങള്‍ യാത്രപുറപ്പെട്ടു...

വള്ളിയിട്ട് അരയില്‍ കെട്ടിവച്ചാലും ഒഴുകിനടക്കുന്ന പ്രീമിയര്‍ പോളീസ്റ്റര് ഡബിള്‍മുണ്ടാണ് അച്ചായന്‍ ഉടുത്തിരുന്നത്. പ്രീമിയര്‍ മുണ്ടുകള്‍ ധരിച്ചവര്‍ക്ക്... എന്നും എവിടെവച്ചും അന്തസ്സുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനിക്കാരന്‍ തന്നെ മുന്നറിയിപ്പ് തരുന്നതു വെറുതെയല്ല.

ചെറുപ്പത്തില് മണ്ണപ്പം ചുട്ടുകളിച്ചതിന്റെ ബാക്കിപത്രമായ് കാലിന്മെല്‍ ചൊറിവന്നതിന്റെ പാടുള്ളതിനാല്‍ ഒരിക്കലും ബര്‍മ്മൂഡ ഉപയോഗിക്കാത്ത തോമസ്സ്...അമ്മായിഅപ്പന്‍ അടിച്ച് ഫിറ്റായ് മുണ്ടുരിഞ്ഞുതലയില്‍ കെട്ടുമ്പോള്‍ ഒരു കമ്പനികൊടുക്കാന്‍ ആയിരിക്കണം ബര്മൂഡയില്‍ വന്നിരിക്കുന്നു... രണ്ടുപറക്കണ്ടത്തിനുവേണ്ടി ചെറിയ വിട്ടുവീഴ്ചകളും ചെറിയ ബര്‍മൂഡകളും ആവുന്നതില്‍ തെറ്റില്ലാ.


പോപ്പിന്റെ അവധിക്കാല വീടിരിക്കുന്ന കാസ്തല്‍ഗന്തോള്‍ഫിലെത്തിയപ്പോള്‍ തന്നെ അച്ചായനു കൊടിനാട്ടാനുള്ള വിളിയുണ്ടാകുന്നതായ് അറിയിപ്പുവന്നു. വഴിയില്‍ ആളനക്കം കൂടുതലുള്ള ഏരിയ ആയതിനാല്‍ ഞങ്ങള്‍ കേള്‍ക്കാത്ത ഭാവം നടിച്ചു.

പണ്ടെങ്ങോ പൊട്ടിത്തെറിച്ച ഒരു അഗ്നിപര്‍‍വ്വതമുഖത്ത് രൂപം കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്ന മനോഹരമായ അല്‍ബാനോ തടാകം. തടാകം കഴിഞ്ഞാല്‍ പിന്നെ കുന്നുകയറിയാണ് യാത്ര...

"ഇതുനമ്മുടെ കുട്ടിക്കാനം പോലിരിക്കുന്നല്ലോടാ പിള്ളാരെ"... അച്ചായന്‍ പറഞ്ഞു

"അതെ അതെ കുറച്ച് ആനകളെ കൊണ്ടുവന്ന് നിറുത്തിയാല്‍ തേക്കടിപോലെയും തോന്നും"

പിന്നീടങ്ങോട്ട് വഴിവിജനമാവുകയാണ്... റോഡിനിരുവശവും കുറ്റിക്കാടുകള്‍ നിറഞ്ഞ വിസ്തൃതമായ ഭൂപ്രദേശം. കുറച്ചുകൂടി കയറിക്കഴിഞ്ഞപ്പോള്‍ ഇടതൂര്‍ന്ന ചെസ്റ്റ്നട്ട്മരക്കാടുകള്‍ ...

അരീച്ചയിലേക്കു വഴിതിരിയുന്ന നാലുംകൂടിയ കവലയിലെത്തിയപ്പോള്‍ അച്ചായന്‍ വണ്ടി നിര്‍ത്താന്‍ വീണ്ടും ആവശ്യപ്പെട്ടു...

വളവുതിരിഞ്ഞ് അല്പംകൂടി മുന്നോട്ട് പോയ് ...വീതിയേറിയവഴി തീര്‍‍ത്തും വിജനമാണ്. മുന്നോട്ട് ചെറിയ കയറ്റം ... സൗകര്യപ്രദമായ ഒരിടത്ത് ഞാന്‍ വണ്ടിനിര്‍ത്തി.

ആ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാനായ് ഞങ്ങളും അച്ചായനൊപ്പം വണ്ടിയില്‍ നിന്നും ഇറങ്ങി.

വഴിയുടെ ഓരത്ത് അച്ചായന്‍ ഒരിക്കലും പിടിച്ചുവയ്ക്കരുതെന്നു ആയൂര്‍‌വേദാചാര്യന്മാര്‍ പറഞ്ഞിട്ടുള്ള നാലാമത്തെ വേഗം വേഗത്തില്‍ സാധിക്കുകയായിരുന്നു....

പെട്ടെന്ന്....

"എന്റമ്മെ..... " ഉറക്കെ കരഞ്ഞുകൊണ്ട് അച്ചായന്‍ വഴിയുടെ നടുക്കോട് ഏടുത്തുചാടി..

"എന്താ ..എന്തുപറ്റി പപ്പാ... എന്തെങ്കിലും കണ്ടുപേടിച്ചോ?" എന്നു തോമസ്സും, പേടിക്കാന്‍ ഇതെന്താ ആദ്യമായിട്ടാ കാണുന്നെ എന്നൊരു സംശയത്തോടെ ഞാനും അച്ചായന്റെ മുഖത്തോട്ട് നോക്കി...

അച്ചായനു ഒന്നും മിണ്ടാനാകുന്നില്ലാ. ചില സിനിമകളിലൊക്കെ പ്രേതത്തെ കണ്ട് പേടിച്ച് ഒന്നും പറയാനാവാതെ നില്‍ക്കുന്നവരുടെ മുഖഭാവം ....

തണുപ്പുകാലമല്ലാത്തതിനാല്‍ നാലാമത്തെ വേഗം ഐസ് സ്റ്റിക്കായിട്ട് വന്ന് അച്ചായനെ വിരട്ടിയതാകാന്‍ തരമില്ലാ...

പെട്ടെന്ന് അച്ചായന്‍ വഴിയില്‍ താന്‍ ഒഴിച്ചുകളഞ്ഞ നാലാമത്തെ വേഗത്തിലേക്കു ചൂണ്ടിക്കാണിച്ചു...

എന്താണെന്നറിയാന്‍ നോക്കിയ തോമസ്സും ...ഞാനും ഒന്നിച്ചു വിളിച്ചുപോയ്...

"അമ്മേ...."

അച്ചായന്റെ നാലാമത്തെ വേഗം വേഗത്തില്‍ മുകളിലേക്ക് ഒഴുകിപ്പോകുന്നു... ഒരു പാമ്പ് ഇഴഞ്ഞുനീങ്ങുന്നപോലെ അതു ടാറിട്ട റോഡിലൂടെ അരീച്ച ഡയറക്ഷനില്‍ ഒഴുകി കയറുകയാണ്...


"ഇവിടെ വല്യ പ്രേതബാധയുമുള്ള സ്ഥലമാണോ‌ മക്കളെ?"... അച്ചായന്‍ ഭയപ്പാടോടെ ചോദിച്ചു....

മറുപടിപറയാനാവാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍.

എത്രയും പെട്ടെന്നു അവിടം വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു തിരികെ വണ്ടിയില്‍ കയറി.
പ്രേത സിനിമയിലൊക്കെ കാണുന്നപോലെ വണ്ടി സ്റ്റാര്‍ട്ടാകാതെ ഇരിക്കുമെന്നും, കുറച്ചുകഴിയുമ്പോള്‍ വനത്തില്‍നിന്നും -

"കോമെ ലോംബ്രാ..... ആ ആ
സോനോ ഫ്ലൂസ്സോ....
........................"
(നിഴലായ് ഒഴുകിവരും ഞാന്‍ എന്ന യക്ഷിപ്പാട്ട് ഇറ്റാലിയന്‍ യക്ഷിപാടുന്നത്..)‍

എന്നൊക്കെ പാടിക്കൊണ്ട് സാരിയുടുക്കാത്ത യക്ഷിവരുമെന്നും പ്രതീക്ഷിച്ചു... .

തോമസ്സിന്റെ കാറിന്റെ ഏറ്റവും ഫ്രണ്ടില്‍ മെത്രാന്മാരുടെ വണ്ടിയിലൊക്കെ ഉള്ളതുപോലെ ഒരു കുരിശ് വച്ചിട്ടുള്ളതിനാലോ...പിന്‍സീറ്റില്‍ പപ്പ ഇരുന്നിരുന്നതിനാലോ എന്തോ .. അങ്ങിനെ ഒന്നും സംഭവിച്ചില്ലാ.

വണ്ടി പെട്ടെന്നു സ്റ്റാര്‍ട്ടായി...
പോകുന്നതിനു മുമ്പെ ഒരു പരീക്ഷണത്തിനു ഞാന്‍ വണ്ടി ഗിയര്‍ ന്യൂട്രലാക്കി ഇട്ടുനോക്കി....
വണ്ടി സാവധാനം കയറ്റത്തിലേയ്ക്ക് ഉരുണ്ടുപോകുന്നു...
വിസ്മയം വീണ്ടും ബാക്കി.

തിരിച്ചുവന്നവഴിക്കാണ് ഈ അനുഭവം ഉണ്ടായതെങ്കില്‍ വീഞ്ഞിനെ കുറ്റം പറയാമായിരുന്നു ഇതു രാവിലെ വെറും കട്ടഞ്ചായേടെ പുറത്തുണ്ടായ അനുഭവമാണ്...

സംഭവം കഴിഞ്ഞ് ഒരാഴ്ച അച്ചായന്‍ പനിപിടിച്ചുകിടന്നു. പിന്നെ പെട്ടെന്നു നാട്ടിലോട്ട് തിരിച്ചുപോയ്. രണ്ടുപറക്കണ്ടം മറ്റുപെണ്മക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ തോമസ്സിന്റെം ബിന്ദൂന്റെം പേര്‍ക്ക് എഴുതിക്കൊടുത്തു. ഇപ്പോള്‍ ഏതുകാട്ടില്പോയാലും മൂത്രമൊഴിക്കാന്‍ വീട്ടില്‍ തിരിച്ചുവരുമെന്നും കൂടുതല്‍ നേരവും ബൈബിള്വായന പ്രാര്‍ത്ഥന ഒക്കെയായ് കഴിഞ്ഞുകൂടുന്നു എന്നും കേള്‍ക്കുന്നു.


ഈ മായക്കാഴ്ച ഉണ്ടായ വഴിയുടെ സാറ്റ്ലൈറ്റ് ചിത്രം ഗൂഗിളില്‍നിന്നും എടുത്ത് ഇവിടെ ഇടുന്നു...
ആര്‍ക്കേലും പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ധൈര്യമായിട്ടു വാ.... ഒരിക്കല്‍ക്കൂടി അത്രിടം വരെപോകാന്‍ ഒരു കൂട്ടും നോക്കി ഇരിക്കുകയാണ് ഞാന്‍.

Tuesday 1 April 2008

ചെന്നായ് കടിച്ച ആട്... vs ചെന്നായ്വളര്‍ത്തിയ കുട്ടി‍...


വകതിരിവില്ലാതെ കാലവര്‍ഷം മുടിയഴിച്ചാടുന്ന പഞ്ഞമാസങ്ങളില്‍ അടുപ്പില്‍ തീപുകയ്ക്കാനാവാതെ കഷ്ടപ്പെടുന്ന ചില പാവം നാട്ടുകാര്‍....തീയ്ക്കും പുകയ്ക്കും ഏതു സീസണിലും പഞ്ഞമില്ലാത്ത അയല്പക്കം കാരന്റെ വളപ്പില്‍നിന്നും ഒരു കായ്ക്കുല...രണ്ട്മൂട് മരച്ചീനി അല്ലെങ്കില്‍ രണ്ടു നാളീകേരം ... ഇത്യാതികള്‍ ചൂണ്ടിയാല്‍ ‍ അതിനെ മോഷണം എന്നു പറയാമോ?

നാട്ടുകവലയിലാരും അങ്ങിനെ പറയില്ലാ...പകരം 'മോക്ഷണം' എന്നുപറയും. വയറുപൊരിഞ്ഞു കരയുന്ന ഉണ്ണികള്‍ക്ക് വിശപ്പെന്ന ശാപത്തില്‍നിന്നു മോക്ഷം കിട്ടാനുതകുന്ന പുണ്യപ്രവൃത്തി ...അതാണീ മോക്ഷണം...

ഈ മോക്ഷണത്തിന്റെ പേരില്‍ കവലയില്‍ ഒരു പ്രമാണിയും ഒരുത്തനെം കുത്തിനു പിടിച്ചു കൂംമ്പിനിടിച്ചിട്ടില്ലാ. പോലീസില്‍ പരാതിപെട്ടിട്ടില്ലാ. പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാ. മത്തങ്ങയില്‍ ഫ്യൂരിഡാന്‍ ഇന്‍ജെറ്റ്ചെയ്തുവച്ച് പട്ടിണിക്കാരന്റെ ജീവനപഹരിച്ചിട്ടില്ലാ പ്രത്യേകം വേലികള്‍ കെട്ടിയിരുന്നുമില്ലാ....


എന്നാല്‍...

അമ്മിണിയേട്ടത്തീടെ മുട്ടന്‍ മുട്ടനാട് പട്ടാപകല്‍ നാട്ടുകവല പഞ്ചായത്തുറോഡില്‍നിന്നും മിസ്സായത് പഞ്ഞമാസത്തിലല്ല....

എല്ലാവര്‍ക്കും വേലയ്ക്കും കൂലിക്കും പഞ്ഞമില്ലാത്ത, മഴപോയിട്ടു ഒരു ചെറിയപീസു മഴക്കാറുപോലും കാണാന്‍ കിട്ടാത്ത ഒരു മകരമാസത്തില്‍...

വാര്‍ത്തകേട്ടവരെല്ലാം ഞെട്ടി... സംഭവസ്ഥലത്തേയ്ക്ക് ഫയറെഞ്ചിന്‍ പായണപോലെ പാഞ്ഞു.

'ദേ ഇവിടെ....രാവിലെ കുറ്റിയടിച്ച് കെട്ടിയിരുന്നതാ.... ഇത്തിരി കഞ്ഞിവെള്ളം കൊടുക്കാന്നോര്‍ത്തുവന്നപ്പോള്‍ ആടുമില്ല കയറുമില്ലാ കുറ്റിയുമില്ല...ങും...ങും...' വഴിയോരത്തെ ഒരു ഹോളില്‍ വിരല്‍ തൊട്ടുകൊണ്ട് അമ്മിണിയേട്ടത്തി അലമുറയിടുകയാണ്.


അമ്മിണിയേട്ടത്തി ഒരു കെട്ടുകെട്ടിയാല്‍ ആനപോലും സുല്ലിട്ടുപോകും പിന്നെ ആടിന്റെ കാര്യം പറയണോ.... കെട്ടഴിഞ്ഞുപോയതുമല്ല കുറ്റിപറിച്ചു പോവേം‌മില്ലാ...

അപ്പോള്‍ ഇവിടെ സംഭവിച്ചിരിക്കുന്നത്....

മോഷണം???!!!

നാട്ടുകവലക്കാര്‍ പിന്നേം ഞെട്ടി...

നാട്ടുകവലയില്‍ നാളിതുവരെ അല്ലറ ചില്ലറ 'മോക്ഷണം' അല്ലാതെ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ.

(ശ്രീ വയലാര്‍ രവി കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നാട്ടുകവല പോലീസ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയുണ്ടായ്.... ബിസിനസ്സ് തീരെയില്ലാ എന്ന ഒറ്റക്കാരണത്താല്‍.)


"പച്ചപ്പിന്റെ ഒരുനാമ്പു കണികാണാന്‍ പോലും കിട്ടാത്ത ഈ വേനല്‍ കാലത്ത് എന്തിനാണെന്റെ അമ്മിണിയേ നീ ആടിനെയീ പെരുവഴിയില്‍ കെട്ടിയെ.... നിനക്കതിന്റെ വല്യകാര്യോമൊണ്ടാരുന്നോ?..." ഇഞ്ചപ്പിള്ളി മൂത്തോന്‍ ചോദിച്ചു.
വളരെ ന്യായമായ ഒരു സംശയം.


"അതീ പ്ലാവിലേം കടിച്ചു മിഴുങ്ങസ്യാന്നു രാവിലെതൊട്ട് വൈകിട്ടുവരെ കൂട്ടില്‍ നില്‍ക്കണതിലും ഭേതമാണല്ലോന്ന് കരുതിചെയ്തത.... അല്ല മൂപ്പീന്നെ....നിങ്ങളീ ആണുങ്ങള്‍ ദിവസോം മുടങ്ങാതെ ചന്തക്ക് പോണത് എന്തുകാര്യത്തിനാ... അതുപോലെ ഇതും".


അമ്മിണിയേട്ടത്തി പറഞ്ഞതിലും കാര്യമില്ലെ... അല്പം മാനസീകോല്ലാസമൊക്കെ ആടിനുംകൊടുക്കുന്നതില്‍ എന്താ തെറ്റ്.


"മണിക്കുട്ടാ...മണിക്കുട്ടാ.... വിളിച്ചാല്‍ വിളിപ്പുറത്തു വരുന്ന ആടാരുന്നല്ലോ എന്റെഭഗവാനെ... പിതും...പിതും..." അമ്മിണിയേട്ടത്തി ആട്ടുമ്മുട്ടനെ പേരുചൊല്ലിവിളിച്ച് അലമുറയിട്ടു കരയുകയാണ്...കോറസായ് ചങ്കിനിട്ട് രണ്ട് ഇടിയും...


"എന്റെ അമ്മിണി നീയൊന്ന് അടങ്ങ്... ആട് ഇനിയും വാങ്ങാന്‍ കിട്ടില്ലേ.... " സുകുമാരന്‍ ചേട്ടന്‍, അമ്മിണിയേട്ടത്തിയുണ്ടെ ഭര്‍ത്താവ്... സാന്ത്വന വാക്കുകളാല്‍ അമ്മിണിയേട്ടത്തിയുടെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കാന്‍ ശ്രമിച്ചു.. കേവലം നിസ്സാരനായ ഒരു ആടിനുവേണ്ടി വിലയേറിയ ചങ്കും മത്തങ്ങയുമൊക്കെയാണ് പെണ്ണുമ്പിള്ള ഇടിച്ചു കലക്കുന്നത്.


" മുതുകാലാ മിണ്ടിപ്പോകരുത്...എനിക്ക് നിങ്ങളെയാ സംശയം..."

സംശയത്തിനു വളരെ സ്ട്രോങ്ങായ എവിഡന്‍സ് ഉണ്ട്...

ഒരിക്കല്‍ അമ്മിണീയേട്ടത്തി കുളിക്കാന്‍ പുഴയില്‍ കുളിക്കാന്‍ പോയനേരത്ത്, ഇപ്പോള്‍ കാണാതായ മണിക്കുട്ടന്‍ കാലില്‍ കയറുകുരുങ്ങി കയ്യാലപ്പുറത്തുനിന്നൊന്നു വീണു... ആകാശത്തിലുമല്ല ഭൂമിയിലുമല്ലാ എന്ന നിലയില്‍ തൂങ്ങി ഇഹലോകവാസം വെടിയാന്‍ തയ്യാറെടുക്കുന്ന മണിക്കുട്ടനെ ഓടിച്ചെന്നു രക്ഷിക്കാന്‍ ശ്രമിക്കാതെ സുകുമാരന്‍ ചേട്ടന്‍ വീടിന്റെ പിന്നാമ്പുറത്തോടെ ഇറങ്ങി ചന്തയ്ക്കു പോവുകയാണുണ്ടായത്...

അവിചാരിതമായ് ഈസമയം അതിലെ പോയ വഴിപോക്കരില്‍ ആരോ ജീവകാരുണ്യ പ്രവൃത്തനം നടത്തിയതിന്റെ പേരില്‍ മണിക്കുട്ടന്റെ ആയുസ് നീട്ടിക്കിട്ടി.


പതിവിലും നേരത്തെ രണ്ടു പായ്ക്കറ്റ് ഈസ്റ്റേണ്‍ മീറ്റ്മസാലയും നാലുകിലോ പച്ചക്കപ്പയും വാങ്ങി ചന്തയില്‍നിന്നും മടങ്ങിയെത്തിയ സുകുമാരന്‍ ചേട്ടന്‍ ചറുപറൂന്ന് പ്ലാവിലയും കടിച്ചു നില്‍ക്കുന്ന മണിക്കുട്ടനെയാണ് കാണുന്നത്.

'ഈ.... ഗു###### ചത്തില്ലാരുന്നോ...'
എന്നൊരാത്മഗതം അറിയാതെ അയാളില്‍നിന്നും ഉയര്‍ന്നുപോയ്. കഷ്ടകാലത്തിനു അത് അല്പം ഉറക്കെ ആയിപ്പോയ്... അമ്മിണിയേട്ടത്തി കേട്ടും പോയ്........

"എന്റെ പറശ്ശിനിക്കടവു മുത്തപ്പാ.... അവിടുത്തെ പാമ്പുകളില്‍ കൊള്ളാവുന്ന ഒന്നുരണ്ടെണ്ണത്തെ അയച്ച് ഈ കൊലച്ചതി ചെയ്തവനെ ഒന്നുകൈകാര്യം ചെയ്തേക്കണെ...." അറുത്തുമുറിച്ച് പ്രാകുകയാണ് അമ്മിണിയേട്ടത്തി.

മുത്തപ്പനു പാമ്പിനെ അയക്കാനുള്ള സാവകാശം കിട്ടുന്നതിനുമുമ്പെ മറ്റൊരു പാംമ്പ് രംഗത്തെത്തി... ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ട്.

മള്‍ട്ടി‌തങ്കന്‍....

തങ്കനു ഉഷ്ണത്തിന്റെ അസ്ക്യതയുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് നാലുനേരമെങ്കിലും പുഴയില്‍ പോയ് ചാടും. നട്ടുച്ചയ്ക്ക് പുഴയില്‍ കുളികഴിഞ്ഞ് എളുപ്പത്തിനു ചിമ്മാരുമറിയംപാറയുടെ ചെരിവുകയറി വരുന്നവഴിക്ക് ഒരു ഭീകര ജീവി ഒരാടിനേം കടിച്ചു പിടിച്ചോണ്ട് ഓടുന്നു....

കുറുക്കനെപ്പോലെ...കുറുക്കനല്ലാ. വല്ലാത്ത വലിപ്പം. രോമാവൃതമായ തരക്കേടില്ലാത്ത വാലുണ്ട്.

'ചെന്നായാണോ?....'

'ആണെന്നു തോന്നുന്നു....'

'ചെന്നായോ...നാട്ടുകവലയിലോ... ചെന്നായും കാട്ടുപോത്തും കാട്ടാനയുമൊക്കെ എന്നെ പടിയിറങ്ങിയതാ.. അതിനെയെല്ലാം ചിമ്മാരുമറിയം പുഴകടത്തി വിട്ടിട്ടല്ലെ കാടുതെളിച്ചത്. ഇനി തിരിച്ചുവരുമെന്നു തോന്നുന്നുണ്ടോ?'

'മറിയച്ചേടത്തി പോയോന്നു നോക്കാന്‍ വന്നതാകാന്‍ പാടില്ലെ?...'

നാട്ടുകാരിങ്ങനെ ഘോര ഘോരം അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടിരുന്നു....

വേട്ടക്കാരന്‍ പാപ്പനു എന്നിട്ടും സംഭവത്തില്‍ വിശ്വാസമാകാഞ്ഞിട്ടൊ എന്തോ മള്‍ട്ടിയെ ചോദ്യം ചെയ്തു തുടങ്ങി.

"നീ കണ്ട ജീവിയുടെ കണ്ണെങ്ങിനെയിരിക്കും? പറയ്...ചെന്നായാണോ നീര്‍നായാണോന്ന് ഞാനിപ്പം തെളിയിച്ചുതരാം..."

'കണ്ണ് ....കണ്ണ് കെയാര്‍ വിജയയുടെ കണ്ണുപോലിരിക്കും.... ഇവനെവടത്തുകാരനെടാ.... കണ്ണില്‍ കണ്ണില്‍ നോക്കിനില്‍ക്കാന്‍ ചെന്നായെന്റെ ഗേള്‍ഫ്രെണ്ടോ... ആടിനേം കൊണ്ട് അതും...ജീവനും കൊണ്ട് ഞാനും ഓടുമ്പോഴാ കണ്ണുപരിശോധിക്കാന്‍ പോണെ...'


ആദ്യത്തെ ചോദ്യം വെറും മണ്ടന്‍ ചോദ്യമായിപ്പോയെന്നു പാപ്പനും തോന്നി...വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ അടുത്ത ചോദ്യം...

'നീ പറയുന്ന ജീവി ആടിനെ എങ്ങിനെയാ കൊന്ടുപോയത്?...'

'കയറില്‍ പിടിച്ചു നടത്തിയാണോ ഹേ ചെന്നായ ആടിനെ കൊണ്ടുപോകുന്നത്....കടിച്ചുപിടിച്ചാണു കൊണ്ടുപോയത്...ഹല്ലാപിന്നെ...'

തങ്കന്റെ മറുപടികേട്ട് ബുദ്ധിമാന്‍ മാരും മണ്ടമ്മാരുമടക്കം എല്ലാ നാട്ടുകവലക്കാരും ചിരിച്ചു...ആടുപോയ വിഷമം ഉണ്ടായിട്ടുകൂടി അമ്മിണിയേട്ടത്തിയും ചിരിച്ചു....

എന്നാല്‍ ആ ചിരി നീണ്ടു നിന്നില്ലാ...അടുത്ത് ചോദ്യത്തില്‍ പാപ്പന്‍ എല്ലാവരുടെയും ചിരിയും മൊഴിയുമടച്ചു.


'രക്തപ്പാടെവിടെ?'

അതു ശരിയാണല്ലോ...ചെന്നായ ഒരു ആടിനെ കടിച്ചുഎടുത്തു പോയവഴിക്ക് ഒരു തുള്ളി രക്തപ്പാടെങ്കിലും കാണാതിരിക്കുമോ?

'ഞാന്‍ പറയുന്നു ഏതോ അതിബുദ്ധിമാനായമനുഷ്യന്‍ ചെന്നായുടെ തോലിട്ടുവന്ന് ആടിനെ മോഷ്ടിച്ചതാകാം എന്നാണ്...' പാപ്പന്‍ അടിവരയിട്ടുറപ്പിക്കുകയാണ്.

ശരിയായിരിക്കാം ചെന്നായ്ക്ക് ആട്ടിന്‍‌തോലിടാമെങ്കില്‍ മനുഷ്യനു എന്തുകൊണ്ട് ചെന്നായ്തോലിട്ടൂടാ...

പക്ഷെ ഒരു സാധാ മനുഷ്യനു എട്ടുകിലോയോളം നെറ്റ്വെയ്റ്റുള്ള ഒരാടിനെ കടിച്ചുപിടിച്ചു കീഴ്ക്കാം തൂക്കായ കാട്ടുവഴിച്ചാലിലൂടെ ഓടാന്‍ സാധിക്കുമൊ. ആടിന്റെ ഒരു ചെറിയ പീസുപോലും എത്ര നേരം കടിച്ചുവലിച്ചിട്ടാ ഒന്നു വരുതിയിലാക്കുന്നത്... അപ്പോള്‍ ഒരു ഫുള്‍സൈസ് ആടിനെ ....

'പല്ലില്ലാത്ത ചെന്നായ് ആയിരുന്നെങ്കിലോ?....'

അങ്ങിനെ ആകാന്‍ പാടില്ലായ്കയില്ലാ...

ഒരുപക്ഷെ പ്രായാധിക്യത്താല്‍ പല്ലുകൊഴിഞ്ഞ ഒരു വയസന്‍ ചെന്നായ് ആവാം...അല്ലെങ്കില്‍ രാജമലയില്‍ വരച്ചുവെച്ചിരിക്കുന്ന 'വരയാടിനെ സംരക്ഷിക്കൂ...' എന്ന വനം‌വകുപ്പിന്റെ ബോര്ഡിന്മേലെ ആടിന്റെ ചിത്രത്തില്‍ ചാടിക്കടിച്ചു പല്ലുപോയ ചെറുപ്പക്കാരന്‍ ചെന്നായ് ആവാം...


ചെന്നായ് തന്നെ ... ഭൂരിപക്ഷം തീരുമാനിച്ചുറപ്പിച്ചു...

പിന്നെ കിട്ടാവുന്നിടത്തോളം മാരകായുധങ്ങളും സംഘടിപ്പിച്ചു ചെന്നായുടെ മടതേടിയുള്ള യാത്രസംഘം പുറപ്പെട്ടു...

സ്വൈര്യജീവിതത്തിനു തടസ്സമാകുന്നതെന്തിനേയും... പിറ്റേദിവസത്തേയ്ക്ക് വാഴിക്കുന്ന സ്വഭാവം നാട്ടുകവലക്കാര്‍ക്കില്ലാ... അതു ചിമ്മാരുമറിയത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ഒരു സ്പിരിറ്റാണ്...


സൂഷ്മദൃക്കായ പുറ്റത്തെ വെല്യപ്പന്‍ ആടിന്റെയും ചെന്നായുടെയും രോമങ്ങള്‍ പലയിടങ്ങളിലും കണ്ടെത്തുകയും നേരായ മാര്‍ഗ്ഗത്തില്‍ ചെന്നായ് പര്യവേഷണ സംഘത്തെ നയിക്കുകയും ചെയ്തു...

പ്രതികൂല സാഹചര്യങ്ങള്‍ വകവയ്ക്കാതെ പാറക്കെട്ടുകളിയും മലഞ്ചെരുവുകളിലും പരതിയെങ്കിലും കുറുക്കന്മാര്‍ക്കു കയറാനും മാത്രം വലിപ്പമുള്ള ഏതാനും അള്ളുകളല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ലാ. വെറുതെ കുറുക്കന്മാരുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി അവരുടെ കൂക്കുവിളിയും കേട്ട സംഘം കടുത്ത മീനമാസച്ചൂടില്‍ തളര്‍ന്നു.

ഗോപാലന്‍ വൈദ്യര്‍ തന്‍‌കാര്യത്തിലേക്കുകടന്ന് നറുനീണ്ടിക്കിഴങ്ങുകള്‍ തിരയാന്‍ തുടങ്ങിയപ്പോള്‍ പട്ടാളം അപ്പൂപ്പന്‍ 'മിഷന്‍ ഇമ്പോസിബില്‍' എന്നു പ്രഖ്യാപിച്ചു എബൗട്ടേണ്‍ അടിച്ചു. ചെന്നായെയൊ അതിന്റെ മടയോ കാണാനാവാതെ എല്ലാവരും നിരാശരായ് മടങ്ങി....

കാലക്രമത്തില്‍ എല്ലാവരും ഈ സംഭവങ്ങള്‍ മറന്നു... അവരോടൊപ്പം ഞാനും.

.........................

റോമാ.....ലോകത്തിലെ ഇന്നും നിലനില്‍ക്കുന്ന പുരാതനനഗരങ്ങളില്‍ പുരാതനമായ നഗരം...ഇറ്റലിയുടെ തലസ്ഥാനമായ റോമാ....

ഉദരനിമിത്തം എങ്ങിനെയോ ഞാനും ഈ നിത്യനഗരത്തിലെത്തപ്പെട്ടു...

ഉടയതമ്പുരാന്റെ മനോഗുണത്താലും മാതാപിതാക്കളുടെ പ്രാര്ത്ഥനയാലും വല്യ ഏനക്കേടില്ലാതെ മനസമാധനത്തോടെ ഞാനിവിടെ ജീവിച്ചു പോരുകയായിരുന്നു....രണ്ടായിരത്തേഴ് നവംബര്‍ ഇരുപത്തി ഒന്നാന്തിവരെ....

രണ്ടായിരത്തേഴ് നവംബര്‍ ഇരുപത്തി ഒന്നാന്തി ഇറങ്ങിയ ഇറ്റാലിയന്‍ ദിനപത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എന്റെ ഉറക്കം കെടുത്തി...


ഇറ്റാലിയന്‍ ആര്‍ക്കിയൊളജിസ്റ്റ് അന്ത്രയാ കരദീനിയുടെ നേതൃത്തത്തില്‍ ഒരു സംഘം ടൈബര്‍ നദിയുടെ സമീപത്തുള്ള പള്ളാറ്റിന്‍ മലയുടെ അടിയിലായിട്ട് ഒരു ചെന്നായുടെ ഗുഹ കണ്ടെത്തി....

ഇന്നുവരെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളില്‍ ഏറ്റവും മഹത്വരമായകണ്ടുപിടുത്തം എന്നാണ് ഈ ചെന്നായുടെ ഗുഹയെപറ്റി ചരിത്ര ഗവേഷകര്‍ പറയുന്നത്...

റോമാ നഗരം സ്ഥാപിച്ച റോമൊളൊയും റെമോയും ഇരട്ട സഹോദരന്മാരായിരുന്നു.... ഇരുവരും ജനിച്ചയുടനെ ക്രൂരനായ ഇവരുടെ അപ്പൂപ്പന്‍ (അമ്മയുടെ മുടിയനായ അപ്പന്‍) ഒരു കുട്ടയില്‍ വച്ച് ഈ കുട്ടികളെ ടൈബര്‍ നദിയില്‍ ഒഴുക്കികളയുകയുണ്ടായി.... കുട്ട ഒഴുകി പല്ലാറ്റില്‍ മലയുടെ താഴ്വാരത്തുവന്നപ്പോള്‍ വെള്ളം കുടിക്കാനോ കുളിക്കാനോ വന്നതായിരിക്കണം... ഒരു പെണ്‍ ചെന്നായ അവിടെ ഈ കുട്ടികളെ കാണുകയും രണ്ടിനേയും തൂക്കിയെടുത്ത് സ്വന്തം ഗുഹയില്‍ കൊണ്ടുപോയ് പാലുകൊടുത്ത് വളര്‍ത്തുകയും ചെയ്തു...

ഈ കുട്ടികള്‍ ...റോമോളോയും റെമോയും മാണ് റോമാ നഗരം സ്ഥാപിച്ചത്... ബി.സി. എട്ടാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണ്... ഒരു ചെന്നായുടെ അടിയില്‍ ഇരുന്ന് രണ്ട് കുട്ടികള്‍ മുലകുടിക്കുന്ന ചിത്രം എത്രയോ
നൂറ്റാണ്ടുകളായ് റോമിന്റെ സിംബലാണ്.

ഞാന്‍ ഓര്‍ക്കുകയായിരുന്നു....

എത്ര വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഇവര്‍ ഈ ചെന്നായുടെ ഗുഹ കണ്ടുപിടിച്ചത്....


നാട്ടുകവലയില്‍ അമ്മിണിയേട്ടത്തീടെ ആടിനെ പിടിച്ച ചെന്നായുടെ ഗുഹ അന്വേഷിച്ചു പോയ ഞങ്ങള്‍ വെറും ഒരു മണിക്കൂറിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ചു മടങ്ങി...

നിറുത്തരുതായിരുന്നു...പിന്നേം പിന്നേം തിരയണമായിരുന്നു...

കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ അത് ലോകചരിത്രത്തിലേക്ക് നാട്ടുകവലയ്ക്ക് ഒരു ചവിട്ടുപടി ആകുമായിരുന്നില്ലാന്ന് ആരു കണ്ടു...

തലയിലെഴുത്തുവേണം തലയിലെഴുത്ത്....
അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ കൊട്ടിക്കോണ്ട് ഇരിക്കണ്ടവരും.

-------------------------------------------

(ഞാന്‍ എന്റെ രീതിയില്‍ എഴുതിയതിനാല്‍ ആരും ഈ സംഭവത്തെ നിസാരമായ് കാണരുതെന്ന് അപേക്ഷിക്കുന്നു.... ഇതു സത്യമാണ്. ഇതു സത്യമല്ലാ എന്നു വിശ്വസിച്ചിട്ടു നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടാനുണ്ടോ... ചിത്രങ്ങള്‍ക്കും വാര്‍ത്തയെപ്പറ്റിയുള്ള ആധികാരികമായ അഭിപ്രായങ്ങള്‍ക്കും റോമാ ബ്ലോഗര്‍ ഗുപ്തന്റെ സഹായം ചോദിക്കുന്നു.... സഹായിക്കില്ലെ?)