Tuesday 1 April 2008

ചെന്നായ് കടിച്ച ആട്... vs ചെന്നായ്വളര്‍ത്തിയ കുട്ടി‍...


വകതിരിവില്ലാതെ കാലവര്‍ഷം മുടിയഴിച്ചാടുന്ന പഞ്ഞമാസങ്ങളില്‍ അടുപ്പില്‍ തീപുകയ്ക്കാനാവാതെ കഷ്ടപ്പെടുന്ന ചില പാവം നാട്ടുകാര്‍....തീയ്ക്കും പുകയ്ക്കും ഏതു സീസണിലും പഞ്ഞമില്ലാത്ത അയല്പക്കം കാരന്റെ വളപ്പില്‍നിന്നും ഒരു കായ്ക്കുല...രണ്ട്മൂട് മരച്ചീനി അല്ലെങ്കില്‍ രണ്ടു നാളീകേരം ... ഇത്യാതികള്‍ ചൂണ്ടിയാല്‍ ‍ അതിനെ മോഷണം എന്നു പറയാമോ?

നാട്ടുകവലയിലാരും അങ്ങിനെ പറയില്ലാ...പകരം 'മോക്ഷണം' എന്നുപറയും. വയറുപൊരിഞ്ഞു കരയുന്ന ഉണ്ണികള്‍ക്ക് വിശപ്പെന്ന ശാപത്തില്‍നിന്നു മോക്ഷം കിട്ടാനുതകുന്ന പുണ്യപ്രവൃത്തി ...അതാണീ മോക്ഷണം...

ഈ മോക്ഷണത്തിന്റെ പേരില്‍ കവലയില്‍ ഒരു പ്രമാണിയും ഒരുത്തനെം കുത്തിനു പിടിച്ചു കൂംമ്പിനിടിച്ചിട്ടില്ലാ. പോലീസില്‍ പരാതിപെട്ടിട്ടില്ലാ. പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാ. മത്തങ്ങയില്‍ ഫ്യൂരിഡാന്‍ ഇന്‍ജെറ്റ്ചെയ്തുവച്ച് പട്ടിണിക്കാരന്റെ ജീവനപഹരിച്ചിട്ടില്ലാ പ്രത്യേകം വേലികള്‍ കെട്ടിയിരുന്നുമില്ലാ....


എന്നാല്‍...

അമ്മിണിയേട്ടത്തീടെ മുട്ടന്‍ മുട്ടനാട് പട്ടാപകല്‍ നാട്ടുകവല പഞ്ചായത്തുറോഡില്‍നിന്നും മിസ്സായത് പഞ്ഞമാസത്തിലല്ല....

എല്ലാവര്‍ക്കും വേലയ്ക്കും കൂലിക്കും പഞ്ഞമില്ലാത്ത, മഴപോയിട്ടു ഒരു ചെറിയപീസു മഴക്കാറുപോലും കാണാന്‍ കിട്ടാത്ത ഒരു മകരമാസത്തില്‍...

വാര്‍ത്തകേട്ടവരെല്ലാം ഞെട്ടി... സംഭവസ്ഥലത്തേയ്ക്ക് ഫയറെഞ്ചിന്‍ പായണപോലെ പാഞ്ഞു.

'ദേ ഇവിടെ....രാവിലെ കുറ്റിയടിച്ച് കെട്ടിയിരുന്നതാ.... ഇത്തിരി കഞ്ഞിവെള്ളം കൊടുക്കാന്നോര്‍ത്തുവന്നപ്പോള്‍ ആടുമില്ല കയറുമില്ലാ കുറ്റിയുമില്ല...ങും...ങും...' വഴിയോരത്തെ ഒരു ഹോളില്‍ വിരല്‍ തൊട്ടുകൊണ്ട് അമ്മിണിയേട്ടത്തി അലമുറയിടുകയാണ്.


അമ്മിണിയേട്ടത്തി ഒരു കെട്ടുകെട്ടിയാല്‍ ആനപോലും സുല്ലിട്ടുപോകും പിന്നെ ആടിന്റെ കാര്യം പറയണോ.... കെട്ടഴിഞ്ഞുപോയതുമല്ല കുറ്റിപറിച്ചു പോവേം‌മില്ലാ...

അപ്പോള്‍ ഇവിടെ സംഭവിച്ചിരിക്കുന്നത്....

മോഷണം???!!!

നാട്ടുകവലക്കാര്‍ പിന്നേം ഞെട്ടി...

നാട്ടുകവലയില്‍ നാളിതുവരെ അല്ലറ ചില്ലറ 'മോക്ഷണം' അല്ലാതെ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ.

(ശ്രീ വയലാര്‍ രവി കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നാട്ടുകവല പോലീസ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയുണ്ടായ്.... ബിസിനസ്സ് തീരെയില്ലാ എന്ന ഒറ്റക്കാരണത്താല്‍.)


"പച്ചപ്പിന്റെ ഒരുനാമ്പു കണികാണാന്‍ പോലും കിട്ടാത്ത ഈ വേനല്‍ കാലത്ത് എന്തിനാണെന്റെ അമ്മിണിയേ നീ ആടിനെയീ പെരുവഴിയില്‍ കെട്ടിയെ.... നിനക്കതിന്റെ വല്യകാര്യോമൊണ്ടാരുന്നോ?..." ഇഞ്ചപ്പിള്ളി മൂത്തോന്‍ ചോദിച്ചു.
വളരെ ന്യായമായ ഒരു സംശയം.


"അതീ പ്ലാവിലേം കടിച്ചു മിഴുങ്ങസ്യാന്നു രാവിലെതൊട്ട് വൈകിട്ടുവരെ കൂട്ടില്‍ നില്‍ക്കണതിലും ഭേതമാണല്ലോന്ന് കരുതിചെയ്തത.... അല്ല മൂപ്പീന്നെ....നിങ്ങളീ ആണുങ്ങള്‍ ദിവസോം മുടങ്ങാതെ ചന്തക്ക് പോണത് എന്തുകാര്യത്തിനാ... അതുപോലെ ഇതും".


അമ്മിണിയേട്ടത്തി പറഞ്ഞതിലും കാര്യമില്ലെ... അല്പം മാനസീകോല്ലാസമൊക്കെ ആടിനുംകൊടുക്കുന്നതില്‍ എന്താ തെറ്റ്.


"മണിക്കുട്ടാ...മണിക്കുട്ടാ.... വിളിച്ചാല്‍ വിളിപ്പുറത്തു വരുന്ന ആടാരുന്നല്ലോ എന്റെഭഗവാനെ... പിതും...പിതും..." അമ്മിണിയേട്ടത്തി ആട്ടുമ്മുട്ടനെ പേരുചൊല്ലിവിളിച്ച് അലമുറയിട്ടു കരയുകയാണ്...കോറസായ് ചങ്കിനിട്ട് രണ്ട് ഇടിയും...


"എന്റെ അമ്മിണി നീയൊന്ന് അടങ്ങ്... ആട് ഇനിയും വാങ്ങാന്‍ കിട്ടില്ലേ.... " സുകുമാരന്‍ ചേട്ടന്‍, അമ്മിണിയേട്ടത്തിയുണ്ടെ ഭര്‍ത്താവ്... സാന്ത്വന വാക്കുകളാല്‍ അമ്മിണിയേട്ടത്തിയുടെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കാന്‍ ശ്രമിച്ചു.. കേവലം നിസ്സാരനായ ഒരു ആടിനുവേണ്ടി വിലയേറിയ ചങ്കും മത്തങ്ങയുമൊക്കെയാണ് പെണ്ണുമ്പിള്ള ഇടിച്ചു കലക്കുന്നത്.


" മുതുകാലാ മിണ്ടിപ്പോകരുത്...എനിക്ക് നിങ്ങളെയാ സംശയം..."

സംശയത്തിനു വളരെ സ്ട്രോങ്ങായ എവിഡന്‍സ് ഉണ്ട്...

ഒരിക്കല്‍ അമ്മിണീയേട്ടത്തി കുളിക്കാന്‍ പുഴയില്‍ കുളിക്കാന്‍ പോയനേരത്ത്, ഇപ്പോള്‍ കാണാതായ മണിക്കുട്ടന്‍ കാലില്‍ കയറുകുരുങ്ങി കയ്യാലപ്പുറത്തുനിന്നൊന്നു വീണു... ആകാശത്തിലുമല്ല ഭൂമിയിലുമല്ലാ എന്ന നിലയില്‍ തൂങ്ങി ഇഹലോകവാസം വെടിയാന്‍ തയ്യാറെടുക്കുന്ന മണിക്കുട്ടനെ ഓടിച്ചെന്നു രക്ഷിക്കാന്‍ ശ്രമിക്കാതെ സുകുമാരന്‍ ചേട്ടന്‍ വീടിന്റെ പിന്നാമ്പുറത്തോടെ ഇറങ്ങി ചന്തയ്ക്കു പോവുകയാണുണ്ടായത്...

അവിചാരിതമായ് ഈസമയം അതിലെ പോയ വഴിപോക്കരില്‍ ആരോ ജീവകാരുണ്യ പ്രവൃത്തനം നടത്തിയതിന്റെ പേരില്‍ മണിക്കുട്ടന്റെ ആയുസ് നീട്ടിക്കിട്ടി.


പതിവിലും നേരത്തെ രണ്ടു പായ്ക്കറ്റ് ഈസ്റ്റേണ്‍ മീറ്റ്മസാലയും നാലുകിലോ പച്ചക്കപ്പയും വാങ്ങി ചന്തയില്‍നിന്നും മടങ്ങിയെത്തിയ സുകുമാരന്‍ ചേട്ടന്‍ ചറുപറൂന്ന് പ്ലാവിലയും കടിച്ചു നില്‍ക്കുന്ന മണിക്കുട്ടനെയാണ് കാണുന്നത്.

'ഈ.... ഗു###### ചത്തില്ലാരുന്നോ...'
എന്നൊരാത്മഗതം അറിയാതെ അയാളില്‍നിന്നും ഉയര്‍ന്നുപോയ്. കഷ്ടകാലത്തിനു അത് അല്പം ഉറക്കെ ആയിപ്പോയ്... അമ്മിണിയേട്ടത്തി കേട്ടും പോയ്........

"എന്റെ പറശ്ശിനിക്കടവു മുത്തപ്പാ.... അവിടുത്തെ പാമ്പുകളില്‍ കൊള്ളാവുന്ന ഒന്നുരണ്ടെണ്ണത്തെ അയച്ച് ഈ കൊലച്ചതി ചെയ്തവനെ ഒന്നുകൈകാര്യം ചെയ്തേക്കണെ...." അറുത്തുമുറിച്ച് പ്രാകുകയാണ് അമ്മിണിയേട്ടത്തി.

മുത്തപ്പനു പാമ്പിനെ അയക്കാനുള്ള സാവകാശം കിട്ടുന്നതിനുമുമ്പെ മറ്റൊരു പാംമ്പ് രംഗത്തെത്തി... ഞെട്ടിക്കുന്ന വാര്‍ത്തയുമായിട്ട്.

മള്‍ട്ടി‌തങ്കന്‍....

തങ്കനു ഉഷ്ണത്തിന്റെ അസ്ക്യതയുണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് നാലുനേരമെങ്കിലും പുഴയില്‍ പോയ് ചാടും. നട്ടുച്ചയ്ക്ക് പുഴയില്‍ കുളികഴിഞ്ഞ് എളുപ്പത്തിനു ചിമ്മാരുമറിയംപാറയുടെ ചെരിവുകയറി വരുന്നവഴിക്ക് ഒരു ഭീകര ജീവി ഒരാടിനേം കടിച്ചു പിടിച്ചോണ്ട് ഓടുന്നു....

കുറുക്കനെപ്പോലെ...കുറുക്കനല്ലാ. വല്ലാത്ത വലിപ്പം. രോമാവൃതമായ തരക്കേടില്ലാത്ത വാലുണ്ട്.

'ചെന്നായാണോ?....'

'ആണെന്നു തോന്നുന്നു....'

'ചെന്നായോ...നാട്ടുകവലയിലോ... ചെന്നായും കാട്ടുപോത്തും കാട്ടാനയുമൊക്കെ എന്നെ പടിയിറങ്ങിയതാ.. അതിനെയെല്ലാം ചിമ്മാരുമറിയം പുഴകടത്തി വിട്ടിട്ടല്ലെ കാടുതെളിച്ചത്. ഇനി തിരിച്ചുവരുമെന്നു തോന്നുന്നുണ്ടോ?'

'മറിയച്ചേടത്തി പോയോന്നു നോക്കാന്‍ വന്നതാകാന്‍ പാടില്ലെ?...'

നാട്ടുകാരിങ്ങനെ ഘോര ഘോരം അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടിരുന്നു....

വേട്ടക്കാരന്‍ പാപ്പനു എന്നിട്ടും സംഭവത്തില്‍ വിശ്വാസമാകാഞ്ഞിട്ടൊ എന്തോ മള്‍ട്ടിയെ ചോദ്യം ചെയ്തു തുടങ്ങി.

"നീ കണ്ട ജീവിയുടെ കണ്ണെങ്ങിനെയിരിക്കും? പറയ്...ചെന്നായാണോ നീര്‍നായാണോന്ന് ഞാനിപ്പം തെളിയിച്ചുതരാം..."

'കണ്ണ് ....കണ്ണ് കെയാര്‍ വിജയയുടെ കണ്ണുപോലിരിക്കും.... ഇവനെവടത്തുകാരനെടാ.... കണ്ണില്‍ കണ്ണില്‍ നോക്കിനില്‍ക്കാന്‍ ചെന്നായെന്റെ ഗേള്‍ഫ്രെണ്ടോ... ആടിനേം കൊണ്ട് അതും...ജീവനും കൊണ്ട് ഞാനും ഓടുമ്പോഴാ കണ്ണുപരിശോധിക്കാന്‍ പോണെ...'


ആദ്യത്തെ ചോദ്യം വെറും മണ്ടന്‍ ചോദ്യമായിപ്പോയെന്നു പാപ്പനും തോന്നി...വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ അടുത്ത ചോദ്യം...

'നീ പറയുന്ന ജീവി ആടിനെ എങ്ങിനെയാ കൊന്ടുപോയത്?...'

'കയറില്‍ പിടിച്ചു നടത്തിയാണോ ഹേ ചെന്നായ ആടിനെ കൊണ്ടുപോകുന്നത്....കടിച്ചുപിടിച്ചാണു കൊണ്ടുപോയത്...ഹല്ലാപിന്നെ...'

തങ്കന്റെ മറുപടികേട്ട് ബുദ്ധിമാന്‍ മാരും മണ്ടമ്മാരുമടക്കം എല്ലാ നാട്ടുകവലക്കാരും ചിരിച്ചു...ആടുപോയ വിഷമം ഉണ്ടായിട്ടുകൂടി അമ്മിണിയേട്ടത്തിയും ചിരിച്ചു....

എന്നാല്‍ ആ ചിരി നീണ്ടു നിന്നില്ലാ...അടുത്ത് ചോദ്യത്തില്‍ പാപ്പന്‍ എല്ലാവരുടെയും ചിരിയും മൊഴിയുമടച്ചു.


'രക്തപ്പാടെവിടെ?'

അതു ശരിയാണല്ലോ...ചെന്നായ ഒരു ആടിനെ കടിച്ചുഎടുത്തു പോയവഴിക്ക് ഒരു തുള്ളി രക്തപ്പാടെങ്കിലും കാണാതിരിക്കുമോ?

'ഞാന്‍ പറയുന്നു ഏതോ അതിബുദ്ധിമാനായമനുഷ്യന്‍ ചെന്നായുടെ തോലിട്ടുവന്ന് ആടിനെ മോഷ്ടിച്ചതാകാം എന്നാണ്...' പാപ്പന്‍ അടിവരയിട്ടുറപ്പിക്കുകയാണ്.

ശരിയായിരിക്കാം ചെന്നായ്ക്ക് ആട്ടിന്‍‌തോലിടാമെങ്കില്‍ മനുഷ്യനു എന്തുകൊണ്ട് ചെന്നായ്തോലിട്ടൂടാ...

പക്ഷെ ഒരു സാധാ മനുഷ്യനു എട്ടുകിലോയോളം നെറ്റ്വെയ്റ്റുള്ള ഒരാടിനെ കടിച്ചുപിടിച്ചു കീഴ്ക്കാം തൂക്കായ കാട്ടുവഴിച്ചാലിലൂടെ ഓടാന്‍ സാധിക്കുമൊ. ആടിന്റെ ഒരു ചെറിയ പീസുപോലും എത്ര നേരം കടിച്ചുവലിച്ചിട്ടാ ഒന്നു വരുതിയിലാക്കുന്നത്... അപ്പോള്‍ ഒരു ഫുള്‍സൈസ് ആടിനെ ....

'പല്ലില്ലാത്ത ചെന്നായ് ആയിരുന്നെങ്കിലോ?....'

അങ്ങിനെ ആകാന്‍ പാടില്ലായ്കയില്ലാ...

ഒരുപക്ഷെ പ്രായാധിക്യത്താല്‍ പല്ലുകൊഴിഞ്ഞ ഒരു വയസന്‍ ചെന്നായ് ആവാം...അല്ലെങ്കില്‍ രാജമലയില്‍ വരച്ചുവെച്ചിരിക്കുന്ന 'വരയാടിനെ സംരക്ഷിക്കൂ...' എന്ന വനം‌വകുപ്പിന്റെ ബോര്ഡിന്മേലെ ആടിന്റെ ചിത്രത്തില്‍ ചാടിക്കടിച്ചു പല്ലുപോയ ചെറുപ്പക്കാരന്‍ ചെന്നായ് ആവാം...


ചെന്നായ് തന്നെ ... ഭൂരിപക്ഷം തീരുമാനിച്ചുറപ്പിച്ചു...

പിന്നെ കിട്ടാവുന്നിടത്തോളം മാരകായുധങ്ങളും സംഘടിപ്പിച്ചു ചെന്നായുടെ മടതേടിയുള്ള യാത്രസംഘം പുറപ്പെട്ടു...

സ്വൈര്യജീവിതത്തിനു തടസ്സമാകുന്നതെന്തിനേയും... പിറ്റേദിവസത്തേയ്ക്ക് വാഴിക്കുന്ന സ്വഭാവം നാട്ടുകവലക്കാര്‍ക്കില്ലാ... അതു ചിമ്മാരുമറിയത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ ഒരു സ്പിരിറ്റാണ്...


സൂഷ്മദൃക്കായ പുറ്റത്തെ വെല്യപ്പന്‍ ആടിന്റെയും ചെന്നായുടെയും രോമങ്ങള്‍ പലയിടങ്ങളിലും കണ്ടെത്തുകയും നേരായ മാര്‍ഗ്ഗത്തില്‍ ചെന്നായ് പര്യവേഷണ സംഘത്തെ നയിക്കുകയും ചെയ്തു...

പ്രതികൂല സാഹചര്യങ്ങള്‍ വകവയ്ക്കാതെ പാറക്കെട്ടുകളിയും മലഞ്ചെരുവുകളിലും പരതിയെങ്കിലും കുറുക്കന്മാര്‍ക്കു കയറാനും മാത്രം വലിപ്പമുള്ള ഏതാനും അള്ളുകളല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ലാ. വെറുതെ കുറുക്കന്മാരുടെ ഉച്ചയുറക്കം തടസ്സപ്പെടുത്തി അവരുടെ കൂക്കുവിളിയും കേട്ട സംഘം കടുത്ത മീനമാസച്ചൂടില്‍ തളര്‍ന്നു.

ഗോപാലന്‍ വൈദ്യര്‍ തന്‍‌കാര്യത്തിലേക്കുകടന്ന് നറുനീണ്ടിക്കിഴങ്ങുകള്‍ തിരയാന്‍ തുടങ്ങിയപ്പോള്‍ പട്ടാളം അപ്പൂപ്പന്‍ 'മിഷന്‍ ഇമ്പോസിബില്‍' എന്നു പ്രഖ്യാപിച്ചു എബൗട്ടേണ്‍ അടിച്ചു. ചെന്നായെയൊ അതിന്റെ മടയോ കാണാനാവാതെ എല്ലാവരും നിരാശരായ് മടങ്ങി....

കാലക്രമത്തില്‍ എല്ലാവരും ഈ സംഭവങ്ങള്‍ മറന്നു... അവരോടൊപ്പം ഞാനും.

.........................

റോമാ.....ലോകത്തിലെ ഇന്നും നിലനില്‍ക്കുന്ന പുരാതനനഗരങ്ങളില്‍ പുരാതനമായ നഗരം...ഇറ്റലിയുടെ തലസ്ഥാനമായ റോമാ....

ഉദരനിമിത്തം എങ്ങിനെയോ ഞാനും ഈ നിത്യനഗരത്തിലെത്തപ്പെട്ടു...

ഉടയതമ്പുരാന്റെ മനോഗുണത്താലും മാതാപിതാക്കളുടെ പ്രാര്ത്ഥനയാലും വല്യ ഏനക്കേടില്ലാതെ മനസമാധനത്തോടെ ഞാനിവിടെ ജീവിച്ചു പോരുകയായിരുന്നു....രണ്ടായിരത്തേഴ് നവംബര്‍ ഇരുപത്തി ഒന്നാന്തിവരെ....

രണ്ടായിരത്തേഴ് നവംബര്‍ ഇരുപത്തി ഒന്നാന്തി ഇറങ്ങിയ ഇറ്റാലിയന്‍ ദിനപത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എന്റെ ഉറക്കം കെടുത്തി...


ഇറ്റാലിയന്‍ ആര്‍ക്കിയൊളജിസ്റ്റ് അന്ത്രയാ കരദീനിയുടെ നേതൃത്തത്തില്‍ ഒരു സംഘം ടൈബര്‍ നദിയുടെ സമീപത്തുള്ള പള്ളാറ്റിന്‍ മലയുടെ അടിയിലായിട്ട് ഒരു ചെന്നായുടെ ഗുഹ കണ്ടെത്തി....

ഇന്നുവരെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളില്‍ ഏറ്റവും മഹത്വരമായകണ്ടുപിടുത്തം എന്നാണ് ഈ ചെന്നായുടെ ഗുഹയെപറ്റി ചരിത്ര ഗവേഷകര്‍ പറയുന്നത്...

റോമാ നഗരം സ്ഥാപിച്ച റോമൊളൊയും റെമോയും ഇരട്ട സഹോദരന്മാരായിരുന്നു.... ഇരുവരും ജനിച്ചയുടനെ ക്രൂരനായ ഇവരുടെ അപ്പൂപ്പന്‍ (അമ്മയുടെ മുടിയനായ അപ്പന്‍) ഒരു കുട്ടയില്‍ വച്ച് ഈ കുട്ടികളെ ടൈബര്‍ നദിയില്‍ ഒഴുക്കികളയുകയുണ്ടായി.... കുട്ട ഒഴുകി പല്ലാറ്റില്‍ മലയുടെ താഴ്വാരത്തുവന്നപ്പോള്‍ വെള്ളം കുടിക്കാനോ കുളിക്കാനോ വന്നതായിരിക്കണം... ഒരു പെണ്‍ ചെന്നായ അവിടെ ഈ കുട്ടികളെ കാണുകയും രണ്ടിനേയും തൂക്കിയെടുത്ത് സ്വന്തം ഗുഹയില്‍ കൊണ്ടുപോയ് പാലുകൊടുത്ത് വളര്‍ത്തുകയും ചെയ്തു...

ഈ കുട്ടികള്‍ ...റോമോളോയും റെമോയും മാണ് റോമാ നഗരം സ്ഥാപിച്ചത്... ബി.സി. എട്ടാം നൂറ്റാണ്ടില്‍ നടന്ന സംഭവമാണ്... ഒരു ചെന്നായുടെ അടിയില്‍ ഇരുന്ന് രണ്ട് കുട്ടികള്‍ മുലകുടിക്കുന്ന ചിത്രം എത്രയോ
നൂറ്റാണ്ടുകളായ് റോമിന്റെ സിംബലാണ്.

ഞാന്‍ ഓര്‍ക്കുകയായിരുന്നു....

എത്ര വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഇവര്‍ ഈ ചെന്നായുടെ ഗുഹ കണ്ടുപിടിച്ചത്....


നാട്ടുകവലയില്‍ അമ്മിണിയേട്ടത്തീടെ ആടിനെ പിടിച്ച ചെന്നായുടെ ഗുഹ അന്വേഷിച്ചു പോയ ഞങ്ങള്‍ വെറും ഒരു മണിക്കൂറിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ചു മടങ്ങി...

നിറുത്തരുതായിരുന്നു...പിന്നേം പിന്നേം തിരയണമായിരുന്നു...

കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ അത് ലോകചരിത്രത്തിലേക്ക് നാട്ടുകവലയ്ക്ക് ഒരു ചവിട്ടുപടി ആകുമായിരുന്നില്ലാന്ന് ആരു കണ്ടു...

തലയിലെഴുത്തുവേണം തലയിലെഴുത്ത്....
അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ കൊട്ടിക്കോണ്ട് ഇരിക്കണ്ടവരും.

-------------------------------------------

(ഞാന്‍ എന്റെ രീതിയില്‍ എഴുതിയതിനാല്‍ ആരും ഈ സംഭവത്തെ നിസാരമായ് കാണരുതെന്ന് അപേക്ഷിക്കുന്നു.... ഇതു സത്യമാണ്. ഇതു സത്യമല്ലാ എന്നു വിശ്വസിച്ചിട്ടു നിങ്ങള്‍ക്ക് എന്തെങ്കിലും കിട്ടാനുണ്ടോ... ചിത്രങ്ങള്‍ക്കും വാര്‍ത്തയെപ്പറ്റിയുള്ള ആധികാരികമായ അഭിപ്രായങ്ങള്‍ക്കും റോമാ ബ്ലോഗര്‍ ഗുപ്തന്റെ സഹായം ചോദിക്കുന്നു.... സഹായിക്കില്ലെ?)