Wednesday 6 June 2007

ഹിന്ദി ഭൂഷനും എസ്ത്! എസ്ത്!! എസ്തും!!!



നാട്ടുകവലയിലെ ഒരു തെങ്ങിന്‍ ചുവട്...

രാവിലെ എട്ടുമണിനേരം...

ഒരു മൂപ്പീന്ന് തെങ്ങിന്റെ മണ്ടയിലോട്ട് നോക്കി നില്‍കാന്‍ തുടങ്ങിയിട്ട് കുറേനേരമായ്.

ചെത്തുകാരന്‍ മുകളിലിരുന്ന് കള്ളൂറ്റുന്നു...പിന്നെ തട്ടുന്നു, മുട്ടുന്നു, ചെത്തുന്നു, ചെളിവാരിത്തേയ്ക്കുന്നു...താഴേയ്ക്ക് ഇറങ്ങാന്‍ വല്യ താമസം.

മൂപ്പിന്നു കാത്തുനിന്നു മടുത്തപ്പോള്‍ ബോറടിമാറ്റാന്‍ തേങ്ങാക്കുല, പൂക്കുല പിന്നെ തെങ്ങുമായ് യാതൊരു ബന്ധവുമില്ലാത്ത കുല ഒക്കെ നോക്കിനേരം കളയുന്നു...

അവസാനം ജോണിച്ചോന്‍ കള്ളുമായ് താഴേയ്ക്ക് ഇറങ്ങിവരുന്നു. (നാട്ടുകവലയില്‍ ചെത്തുകാര്‍ക്ക് ക്ഷാമമുണ്ടായ ഒരു കാലഘട്ടത്തില്‍ ഭാസ്കരന്‍മൂത്തോന്‍ ചില നസ്രാണികളെ ചെത്തുപഠിപ്പിച്ച് രംഗത്തിറക്കി...കള്ളില്‍ വെള്ളം ചേര്‍ത്താലും കുലത്തൊഴിലില്‍ വെള്ളം ചേര്‍ക്കരുതെന്നും പറഞ്ഞ് ചില മാമൂല്‍‌പ്രേമികള്‍ പ്രശനമുണ്ടാക്കിയെങ്കിലും ജോണി സാമുവലിനെ ജോണിച്ചോന്‍ എന്നുവിളിച്ച് പ്രശനം അവസാനിപ്പിച്ചു.)


"ഒരു ലിറ്റര്‍ ഹിന്ദി ഭൂഷന്‍ വേണാര്‍ന്നു..." മൂപ്പിന്നു ജോണിച്ചോനോട്...

"ന്റെ പണികളയാനാ കാര്‍ന്നോരു രാവിലെ കൊഴപ്പാട്ടയുമായ് ഇറങ്ങിയേക്കുന്നെ.... ഷാപ്പിലുവന്ന് വാങ്ങിയാ മതി.. തെങ്ങിന്റെ ചോട്ടിലെ കച്ചോടം നിര്‍ത്തീട്ടു കാലമെത്രയായ്..." ജോണിച്ചോന്‍ മൂപ്പീന്നിനോട് ദേഷ്യപ്പെട്ടു.
കള്ളുകൊടുത്തോ...കൊടുത്തില്ലയോ എന്നത് നമുക്ക് വിഷയമല്ല. നാട്ടുകവലയില്‍ ഒരു കാലത്ത് ശുദ്ധമായ തെങ്ങുംകള്ളിനു ഹിന്ദി ഭൂഷന്‍ എന്ന പേരു വരാനുണ്ടായ കഥയ്ക്കാണു പ്രാധാന്യം.

ഞാന്‍ പത്താം ക്ലാസിലെ ഒടുക്കത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയം. മോഡല്‍ പരീക്ഷകഴിഞ്ഞപ്പോള്‍ മൊത്തം മാര്‍ക്ക് എടുത്താല്‍ പൊങ്ങാത്തോണം കിട്ടിയെങ്കിലും രാഷ്ട്രഭാഷയ്ക്ക് മിനിമം വേണ്ട പത്തുമാര്‍ക്കിന്റെ നാലിലൊന്നുപോലുമില്ല...

അക്കാലത്ത് എനിക്ക് ആകെയുണ്ടായിരുന്ന ഹിന്ദി പരിജ്ഞാനം 'ദൈനേമൂഡ്' എന്ന് പറഞ്ഞാല്‍ വലത്തോട്ട് തിരിഞ്ഞ് കാലുപൊക്കി നിലത്തടിക്കണമെന്നും 'ബായേമൂഡെന്നു' പറഞ്ഞാല്‍ ഇടത്തോട്ട് തിരിഞ്ഞ് കാലുപൊക്കി നിലത്തടിക്കണമെന്നും മാത്രമായിരുന്നു. അതും ഒരുപാട് ബോണ്ടകള്‍ തന്ന് എന്‍.സി.സി. ആപ്പീസര്‍ രാജപ്പന്‍ സാര്‍ പഠിപ്പിച്ചതും.

ഹിന്ദി എങ്ങനേലും ഒപ്പിച്ചെടുക്കണമല്ലോ എന്നു കരുതി പട്ടാളം അപ്പച്ചനോട് ഒരു ഹെല്പ്പ് ചോദിച്ചിട്ട്, അഞ്ചാറുവര്‍ഷം സ്കൂളില്‍ പോയിട്ട് പഠിക്കാത്തവനെ അഞ്ചാറു ദിവസം കൊണ്ടു പഠിപ്പിക്കാന്‍ ഒരു വിമുക്ത ഭടനും സാധിക്കില്ല എന്ന മറുപടിയാണ് കിട്ടിയത്.

പരീക്ഷയുടെ തലേദിവസം പറമ്പില്‍ വാഴയ്ക്ക് തടമെടുത്തുകൊണ്ടിരുന്ന അപ്പച്ചനെ സഹായിക്കാന്‍ എടുത്താ പൊങ്ങാത്ത തൂമ്പയും ഏറ്റിക്കൊണ്ട് ചെന്ന ഞാന്‍, പറമ്പില്‍ കിളച്ചാണേലും ഞാന്‍ ജീവിച്ചോളാമേന്ന് എല്ലാവരോടും പറയാതെ പറയാനുള്ള ശ്രമത്തിലായിരുന്നു.

പരീക്ഷ തുടങ്ങി.... ആദ്യ രണ്ടുദിവസം തരക്കേടില്ലാതെ പോയ്. മൂന്നാം ദിവസമാണ് ഹിന്ദിപ്പരീക്ഷ. ഉത്തര കടലാസിലേയ്ക്ക് ചോദ്യങ്ങള്‍ നമ്പറുമാറ്റിയെഴുതിവച്ചാലൊന്നും ഫൈനല്‍ എക്സാംപാസാകൂലാ...എന്നുള്ള റാഫിയ ടീച്ചറിന്റെ പരിഹാസം ഓര്‍മമയില്‍ തികട്ടിവന്നപ്പോള്‍ അവശേഷിച്ച ധൈര്യവും നഷടമായ്.

സ്കൂളിലേയ്ക്ക് പോണവഴിക്ക് അപ്പച്ചനും കൂടെവന്നു..... ഈ മൊതലെങ്ങാനും ഒളിച്ചുപോയാല്‍ അതിന്റെ പിറകെ ചുറ്റിത്തിരിയാന്‍ വേറെയാരുമില്ലല്ലോ. മെയിന്‍ റോഡിലേയ്ക്ക് കടക്കണതിനു തൊട്ടുമുമ്പുള്ള വളവുതിരിഞ്ഞപ്പോള്‍ ചുള്ളന്‍ നായരുടെ തെങ്ങില്‍നിന്നും ചെത്തിയിറങ്ങുന്നു ജോണിച്ചോന്‍...

അപ്പച്ചന്‍ എന്റെ കൈയ്യില്പിടിച്ച് തെങ്ങിന്‍ ചോട്ടിലോട്ട് നടന്നു. താഴെ വീണുകിടന്ന ഒരു പാളയെടുത്ത് കുമ്പിളുണ്ടാക്കി... ജോണിച്ചോന്‍ നുരചിതറുന്ന കള്ള് പകര്‍ന്നു. ഈച്ചകളെയും പ്രാണികളെയും കരയ്ക്ക് കയറ്റിയിട്ട് അപ്പച്ചന്‍ കള്ളെനിക്കു നീട്ടി...

കുടിക്കെടാ....

ഗ്ലും..ഗ്ലും...

ഞാന്‍ കുടിച്ചു...ഒരു കാര്യം രണ്ടുപ്രാവശ്യം പറയനുള്ള ഗതികേട് ഞാനായിട്ടപ്പച്ചനു വരുത്തൂല.

" ഇന്നത്തെ പരീക്ഷയ്ക്ക് പാസാകണമെങ്കില്‍ എത്ര മാര്‍ക്ക് വേണോടാ?" അപ്പച്ചന്‍ ചോദിച്ചു..

"പത്ത് മാര്‍ക്ക് " ഞാന്‍..

" ഒന്നോടെ ഒഴിക്ക് ജോണീ..." അപ്പച്ചന്‍ പറഞ്ഞു...

ജോണി ഒഴിച്ചു... ഇപ്രാവശ്യം ഈച്ചയെ ഞാന്‍ തന്നെ എടുത്തുകളഞ്ഞു...എപ്പോഴും അപ്പച്ചനെതന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ...

ഗ്ലും...ഗ്ലും...

"പരീക്ഷ എത്ര മണിക്കാ തുടങ്ങുന്നത്?...." അപ്പച്ചന്‍ ചോദിച്ചു...

"പത്തുമണിക്ക് തൊടങ്ങും..." ഞാന്‍

"ഭാഗ്യം ... പന്ത്രണ്ടുമണിക്കാ തുടഞ്ഞുന്നതെങ്കില്‍ ചിലപ്പോള്‍ മിനിമം പന്ത്രണ്ട് മാര്‍ക്ക് വേണ്ടിവന്നേനെ..... ന്നാ സമയം കളയേണ്ട ഓടിക്കോ.." അപ്പച്ചനെന്നെ യാത്രയാക്കി...

തലയ്ക്ക് ഒരു പെരുപ്പുപോലെ തോന്നിത്തുടങ്ങ്ങി. അപ്പച്ചന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചിട്ടെ തെങ്കള്ള് എന്നെ പോകാനനുവദിച്ചൊള്ളു. പോയ വഴിക്ക് ഭൂമിദേവിയെയും പലപ്രാവശ്യം തൊട്ടുവണങ്ങി.

ആ വര്‍ഷം ഞാന്‍ പത്താംതരം നല്ലനിലയില്‍ പാസായ്... ഹിന്ദിക്ക് പത്തിനു പകരം ഇരുപതുമാര്‍ക്കും കിട്ടി.

" അപ്പച്ചാ ആ കള്ള് രണ്ട്കുമ്പിളില്‍ നിറുത്താതെ മൂന്നാമതും തന്നിരുന്നെങ്കില്‍ ഞാന്‍ മുപ്പതുമാര്‍ക്ക് ഒപ്പിച്ചേനെ.." ആഘോക്ഷത്തിനിടയില്‍ ഞാന്‍ പറഞ്ഞു.

"ഹിന്ദിപ്പരീക്ഷയല്ലേന്നോര്‍ത്താ ഞാന്‍ രണ്ടില്‍ നിറുത്തിയത്....മൂന്നു തന്നേരുന്നേല്‍ നീ എഴുതികഴിഞ്ഞിട്ട് അക്ഷരത്ത്തിനു മുകളിലൂടെ വരയ്ക്കേണ്ട വര നടുക്കോടെ വരച്ചാലുള്ള കാര്യമോര്‍ത്തുനോക്കിയേ......" അപ്പച്ചന്‍ പറഞ്ഞതും ചെയ്തതും എല്ലാം ശരിയായിരുന്നു...

അന്നുതൊട്ടാണ് നാട്ടുകവലയില്‍ തെങ്കള്ളിനു ഹിന്ദി ഭൂഷന്‍ എന്നു പേരുണ്ടായത്.



ഇനി എസ്ത്! എസ്ത്!! എസ്ത്!!! എന്ന വീഞ്ഞിന്റെ കഥപറയാം.


റോമിനോട് വളരെ അടുത്തുകിടക്കുന്ന ഒരു ചെറിയ പട്ടണമാണ് വിത്തര്‍ബോ. വിത്തര്‍ബോയിലെ മോന്തെഫ്യാസ്കോനെ എന്ന കൊച്ചു ഗ്രാമത്തില്‍നിന്നാണ് ലോക പ്രസിദ്ധമായ എസ്ത്! എസ്ത്!! എസ്ത്!!! വീഞ്ഞിന്റെ ഉത്ഭവം.

ആയിരത്തി ഒരുനൂറ്റി പതിനൊന്നിലാണ് സംഭവം നടക്കുന്നത്. സര്‍വ്വശൈര്യ പ്രതാപത്തോടെ മാര്‍പ്പാപ്പമാര്‍ റോമാനഗരത്തില്‍ വാഴുന്ന കാലമാണ്. ജര്‍മ്മനിയില്‍നിന്നും രാജാവ് ഹെണ്ട്രി നാലാമന്‍, മാര്‍പ്പാപ്പയെ കണ്ട് ഭരണപരമായ ചില കാര്യങ്ങള്‍ തീരുമാനിക്കാന്‍ റോമിനു പുറപ്പെട്ടു. മാര്‍പ്പാപ്പയെ കണ്ടു കാര്യങ്ങള്‍ പറയാന്‍ ഒരു മെത്രാന്‍ കൂടെയുള്ളതു നല്ലതാണല്ലോയെന്നു കരുതി ജോഹാന്നസ് ഡെഫാക് എന്ന ഒരു മെത്രാപ്പോലീത്തയേയും സംഘത്തില്‍ ചേര്‍ത്തിരുന്നു.

ഡെഫാക് മെത്രാപ്പോലീത്തയ്ക്ക് വീഞ്ഞുകുടി ഒരു ഹരമായിരുന്നു. ഇറ്റലിയിലെ ഗ്രാമങ്ങളില്‍ നിന്നും വിവിധ തരം നല്ല വീഞ്ഞു വീശാമെന്ന ഒറ്റക്കാരണത്താലാണ് പുള്ളിക്കാരന്‍ ഈ യാത്രയ്ക്ക് ചാടി പുറപ്പെട്ടതുതന്നെ.

യാത്രാ സംഘം ഓരോ ഗ്രാമത്തില്‍ പ്രവേശിക്കുമ്പോഴും മെത്രാന്‍ വീഞ്ഞുകടയില്‍ കയറി അടിതുടങ്ങി. ഇക്കണക്കിനു പോയാല്‍ പോപ്പ് തിരുമേനിയുടെ അരമനയിലേക്ക് മെത്രാനച്ചനെ എടുത്ത് കൊണ്ട് പോകേന്ണ്ടി വരും എന്ന് മനസിലായപ്പോള്‍ രാജാവ് ഇടപെട്ടു.

മാര്‍പ്പാപ്പയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു മടങ്ങുന്നതു വരെ ഇനി ഒരു സ്മാളുപോലും വീശിപ്പോകരുതെന്ന് ഹെണ്ട്രി നാലാമന്‍ രാജാവ് മെത്രാനച്ചനു താക്കീതുകൊടുത്തു. രണ്ടെണ്ണം വീശാതെ തനിക്ക് പോപ്പിനോട് സംസാരിക്കാനുള്ള ധൈര്യം കിട്ടില്ലാന്ന് മെത്രാനും...

അവസാനം ഒത്തുതീര്‍പ്പായതിങ്ങനെയായിരുന്നു. വഴിനീളെകാണുന്ന എല്ലാ ഷാപ്പിലും കയറിയുള്ള കുടിവേണ്ട. ഇടയ്ക്ക് ചെറിയ സ്മോളുകള്‍ കഴിക്കാം ഓവറാകരുത്.


മെത്രാന്‍ തന്റെ വേലക്കാരനെ രഹസ്യമായ് അടുത്ത് വിളിച്ച് ഇപ്രകാരം പറഞ്ഞു...

"എനിക്ക് വെള്ളംകുടിക്ക് നിയന്ത്രണം വച്ചത് കണ്ടോ?... ഇനി ഞാനെങ്ങിനെ നല്ല വീഞ്ഞുകള്‍ കുടിക്കും... നീ ഒരു കാര്യം ചെയ്യ്.... ഇത്തിരി വേഗം വിട്ടോ. വഴിയില്‍ കാണുന്ന എല്ലാ വീഞ്ഞ് കടയിലും കയറി കുടിച്ചുനോക്കിയിട്ട് ഒന്നാന്തരം വീഞ്ഞുകിട്ടുന്ന കടയുടെ വാതില്‍ക്കല്‍ "എസ്ത്! " എന്ന് എഴുതിയിടണം... അതു കാണുമ്പോള്‍ ഞാന്‍ അവിടെ കയറി ഒരെണ്ണം വീശിക്കോളാം...അപ്പോള്‍ എല്ലാ ഷാപ്പിലും കയറിയെന്ന പരാതി ഒഴിവാക്കാമല്ലോ.."

വേലക്കാരന്‍ മുമ്പേ ഓടി, ഷാപ്പായ ഷാപ്പെല്ലാം കയറി വീഞ്ഞുകുടിച്ചു...ചിലതൊന്നും അത്ര നന്നായ് തോന്നിയില്ല. നന്നായ് തോന്നിയിടത്ത് എസ്ത്! വരച്ചു....

സംഘം റോമിനോട് അടുത്തുള്ള വിത്തര്‍ബോയിലെ മോന്തെഫ്യാസ്കോനെ ഗ്രാമത്തില്‍ എത്തിയപ്പോള്‍ മെത്രാപ്പോലീത്ത ഒരു ഷാപ്പിന്റെ വാതില്‍ക്കല്‍ എസ്ത്! എസ്ത്!! എസ്ത്!!! എന്നെഴുതിയിരിക്കുന്നതു കണ്ടു.
അവിടെ കയറി ഒരുഗ്രാസ് വീഞ്ഞ് അടിച്ചപ്പോള്‍ കാര്യം മനസിലായ്.... അത്യുഗ്രന്‍ വീഞ്ഞ്...വേലക്കാരന്റെ ബുദ്ധിയില്‍ മെത്രാനു മതിപ്പുതോന്നി... ആ വീഞ്ഞിനെ വിശേഷിപ്പിക്കാന്‍ ഒരു എസ്ത്! മതിയാകില്ലായിരുന്നു.....

മാര്‍പ്പാപ്പയെ കണ്ട് കാര്യം നടത്തി സംഘം മടങ്ങി. മോന്തെഫ്യാസ്കോനെ ഗ്രാമത്തിലെത്തിയപ്പോള്‍ മെത്രാനച്ചന്‍ പറഞ്ഞു. നിങ്ങളു വിട്ടോ...ഞാന്‍ കുറച്ചുകാലം ഇവിടെ താമസിച്ചിട്ടെ വരുന്നൊള്ളു.

ആ ഗ്രാമത്തിലെ വീഞ്ഞ് കുടിക്കാന്‍ മാത്രമായിരുന്നു ജോഹാന്നസ് ഡെഫാക് മെത്രാപ്പോലീത്ത അവിടെ തങ്ങിയത്. ആവശ്യം പോലെ കുടിച്ചു. അവിടെത്തന്നെ മരിച്ചു. അവിടെത്തന്നെ അടക്കംചെയ്തു. കല്ലറയില്‍ ഈ ചരിത്രമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാവര്‍ഷവും മെത്രാച്ചന്റെ ഫീസ്റ്റിനു ഒരു വലിയ വീപ്പ വീഞ്ഞ് ശവകുടീരത്തിനു മുകളില്‍ ഒഴിക്കുന്ന ചടങ്ങ് ഇന്നും ഇവിടെ തുടരുന്നു.

ആ വീഞ്ഞാണ് ലോക പ്രസിദ്ധമായ "എസ്ത്! എസ്ത്!! എസ്ത്!!! " .


(വൈറ്റ് ഡ്രൈ വൈനാണ്... എവിടേലും കിട്ടിയാല്‍ വിടരുത് അടിച്ചോണം.... )

Thursday 31 May 2007

'സ്പഗേത്തി കോണ്‍ വോംഗൊളെ'


കല്ലാറുകൂട്ടിപ്പുഴയില്‍നിന്നും മീന്‍പിടിച്ചു കൂട്ടാന്‍ വച്ചാല്‍ അതിനൊരു പ്രത്യേക ടേസ്റ്റാണ്. ഈ മീനിമ്മെപ്പിടിച്ചാണ് പുഴയുടെകരയിലുള്ള മൂന്നു പാവം കള്ളുഷാപ്പുകള്‍ ജീവിച്ചുപോകുന്നതുതന്നെ.

മഹാ അഭ്യാസികളായ ഈ പുഴയിലെ മീനുകളെ പിടിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. ഡാം അടുത്തുള്ളതിനാല്‍ തോട്ടപൊട്ടിച്ചുമീന്‍പിടിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട...ഡാമെങ്ങാനും പൊട്ടിപ്പോയാന്‍ അന്നത്തോടെ മീന്‍പിടുത്തത്തിന്റെ കോളുതീരും.

വലവീശിപ്പിടിക്കാന്നുവച്ചാല്‍ കല്ലാറുകുട്ടിയിലോ പരിസരത്തോ അക്കാലത്ത് നല്ല വീശുകാരില്ല. പാറയ്ക്കല്‍ ജോസുചേട്ടന്‍ ഒരുമാതിരിനന്നായ് വീശും പക്ഷേ വലയല്ല. ആണിക്കാലന്‍ സൈനുദ്ധീന്‍ഇക്കാ വലവീശാന്‍ മിടുക്കനാരുന്നു പക്ഷേ ഇപ്പോള്‍ വെള്ളത്തില്‍ ഇറങ്ങില്ല; കാലിലെ ആണി നനഞ്ഞാല്‍ തുരുമ്പുപിടിച്ച് സെപ്റ്റിക് ആകുമെന്ന ഭയം. വാഴപ്പാറ വര്‍ക്കി ഒരിക്കല്‍ പുഴയുടെ നടുക്ക് വള്ളത്തില്‍ നിന്നൊന്ന് വലവീശിനോക്കിയിട്ട് വല വള്ളത്തിലും വര്‍ക്കി വെള്ളത്തിലും കിടന്നു.

അപൂര്‍വ്വം ചില സമയങ്ങളില്‍മാത്രം ചില പ്രത്യേകയിനം മീനുകള്‍ വാലുമ്മെ വാലുമ്മെപിടിച്ച് മത്സ്യചങ്ങലയായ് കരയിലോട്ട് കയറിവരുന്നതൊഴിച്ചാല്‍ പുഴമീന്‍ കിട്ടെണമെങ്കില്‍ ആവശ്യക്കാര്‍ ചൂണ്ടയുമായ് പുഴയിലേക്ക് ചെല്ലേണ്ട ഗതികേട് കല്ലാറുകൂട്ടിയുടെ ശാപമായിരുന്നു.
പുഴയുടെ കരയില്‍ നേരം വെളുക്കുമ്പോള്‍മുതല്‍ അസ്തമിക്കുന്നതുവരെ ബീഡിയും വലിച്ച് കുത്തിയിരിക്കുന്നവരുടെ നീണ്ട നിരതന്നെ കാണാം. അവര്‍ കുളിസീന്‍ കാണാനിരിക്കുന്ന വായീനോക്കി ആഭാസാലവലാതിയെമ്പോക്കികളല്ല പിന്നെയോ ഗാര്‍ഹീകാവശ്യത്തിനും കള്ളുഷാപ്പീകാവശ്യത്തിനുമായ് മീന്‍പിടിക്കാനിരിക്കുന്ന ചൂണ്ടക്കാരാണ്.

പുഴമീന്‍ വളരെ രുചികരമായ് വറുത്തതും പറ്റിച്ചതും പാലുപിഴിഞ്ഞതും ഒക്കെകഴിച്ചു മര്യാദയ്ക്ക് നടക്കേണ്ട എന്റെ കൊച്ചുചെറുപ്പാങ്കാലത്ത് ഞാനെന്തിനു മീന്‍പിടുത്തം കാണാന്‍പോയി?....എനിക്കതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?
വാഴച്ചാലികുഞ്ഞേട്ടനെന്ന (എന്റെ അമ്മാവന്‍) പ്രസിദ്ധനായ ചൂണ്ടക്കാരനോടൊപ്പമാണ് ഞാന്‍ മീന്‍പിടുത്തത്തിനു പുറപ്പെട്ടത്. ചേമ്പിലയില്‍ പൊതിഞ്ഞ വളരെ മാര്‍ദവമുള്ള ഒരു സംഗതി എന്നെ ഏല്പ്പിച്ചിട്ട്, "ചൂണ്ടയില്‍ കോര്‍ക്കാനുള്ള ഇരയാണ് കളയാതെ സൂക്ഷിച്ച് കൊണ്ടുവരണം" എന്നും പറഞ്ഞ് ഏറുചൂണ്ടകളും പൊങ്ങുചൂണ്ടകളും തോളത്ത് വച്ച് സീതാ സ്വയമ്പരത്തിനു വില്ലുകുല പ്രാക്ടീസിനുപോകുന്ന മുക്കുവ രാജകുമാരനെപ്പോലെ അമ്മാവന്‍ മുമ്പിലും ഞാന്‍ പിമ്പിലുമായ് പുഴയോരത്തെയ്ക്ക് നടന്നു.

എനിക്കാ പൊതി തുറന്നുനോക്കേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ?... കര്‍ഷകമിത്രം, മണ്ണിര എന്നൊക്കെ അറിയപ്പെടുന്ന സാക്ഷാല്‍ ഞാഞ്ഞൂളായിരുന്നു അതിനകത്ത്. ജീവനുള്ള ഒരു ഇടിയപ്പം പോലെ അവരെന്റെ ഉള്ളങ്കയില്‍ കെട്ടിമറിഞ്ഞകാര്യം ഓര്‍ക്കുമ്പോളെ ഒരരിവാള്‍ എന്റെ അടിവയറ്റില്‍നിന്നു കയറിവരും. അന്നാ സ്‌ലിംബ്യൂട്ടികളെ പുഴയില്‍ വലിച്ചെറിഞ്ഞിട്ടോടിയഞാന്‍ അമ്മാവനെ വര്‍ഷങ്ങളോളം ഒളിച്ചുനടക്കുകയുണ്ടായ്.

ഈ സംഭവത്തിനു ശേഷം എനിക്ക് പുഴമീന്‍ കഴിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിക്കാന്‍ പോയിട്ട് കാണുമ്പോള്‍തന്നെ ഞാഞ്ഞൂളിനെ ഓര്‍മ്മവരുകയും, അടിവയറ്റിനിന്ന് പഴയഅരിവാള്‍ തലനിവര്‍ത്തി കൊടുവാളായ് പുറത്തുവരാന്‍ ശ്രമിക്കുകയും ചെയ്യും. പുഴമീന്‍ മാത്രമല്ല ഇടിയപ്പം, സേമിയ പായസം, മാഗ്ഗി നൂഡില്‍സ് തുടങ്ങിയ ഞാഞ്ഞൂളിന്റെ തറവാട്ടിപ്പിറന്ന ഒരാഹാരസാധനങ്ങളും എനിക്ക് രുചിച്ച് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ഏറ്റവും വലിയ കഷ്ടമായത് ഇറ്റലിയില്‍ വന്ന ശേഷമാണ്. സ്പഗേത്തി (spaghetti) ഇറ്റാലിയന്‍ പാസ്ത കളില്‍ നമ്പര്‍‌വണ്‍ - അതോ ഞാഞ്ഞൂളിന്റെ തനിസ്വരൂപത്തിലും. വേറെ എന്തൊക്കെ ഉപേക്ഷിക്കേണ്ടി വന്നാലും 'സ്പഗേത്തി കോണ്‍ വോംഗൊളെ' ഉപേക്ഷിക്കില്ല എന്ന് ഞങ്ങളുടെ ചീഫ് ഷെഫ് ആണയിട്ടു പറഞ്ഞപ്പോള്‍ പതിയെ പതിയെ ഞാനും ഞാഞ്ഞൂളുകളുമായ് ധാരണയിലായ്.

ഇന്ന് ഞാന്‍ ഞാഞ്ഞൂളുകളുടെ ആരാധകനാണ്. വര്‍ഷങ്ങളായ് അകല്‍ചയില്‍ കഴിഞ്ഞിരുന്ന ഞങ്ങളെത്തമ്മില്‍ അടുപ്പിക്കാന്‍ കാരണമായത് 'സ്പഗേത്തി കോണ്‍ വോംഗൊളെ' ആണെന്ന് ഏതു കോടതിയില്‍ വന്നു സാക്ഷിപറയാനും എനിക്ക് മടിയില്ല ....

താല്പര്യമുള്ളവരുണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കു...

'സ്പഗേത്തി കോണ്‍ വോംഗൊളെ'
('സ്പഗേത്തി കക്കയിറച്ചിയിട്ട് ഉണ്ടാക്കുന്നു അത്രേയുള്ളു...)
ആവശ്യമുള്ള സാധനങ്ങള്‍.
സ്പഗേത്തി - 300 ഗ്രാം
കക്ക - 500 ഗ്രാം
വെളുത്തുള്ളി - രണ്ട് അല്ലി
ഒലിവെണ്ണ - നാലു സ്പൂണ്
‍മല്ലിയില - ഒരു പിടി
ഉപ്പ് -
കല്ലുപ്പ് ഒരു പിടി-
പൊടിയുപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - ഒരു നുള്ള്

പാചകം ചെയ്യുന്ന രീതി
ഒരു ഗ്രാസ് വെള്ളം നന്നായ് തിളപ്പിച്ച് അതില്‍ കല്ലുപ്പ് അലിയിച്ചെടുക്കുക. ഒരു പാത്രത്തില്‍ മൂന്നു ലിറ്റര്‍ തണുത്ത വെള്ളം എടുത്ത് ഉപ്പ് ലായനി അതില്‍ മിക്സ്ചെയ്തതിനു ശേഷം തൊണ്ടോടുകൂടിയ കക്ക മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ മുക്കിയിടുക. (കക്കയുടെ ഉള്ളിലുള്ള മണലു പുറത്തു പോകാനാണ് ഇങ്ങനെ ചെയ്യുന്നത്... മണലെല്ലാം കോണ്ട്രാക്ടര്‍ നേരത്തെ വാരിയെടുത്തിരുന്നു എന്ന് ഉറപ്പുള്ളിടത്തുനിന്നാണ് കക്ക വാരിയതെങ്കില്‍ ഈ പണിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല)

ഒരു കുഴിയുള്ള ചട്ടി ( എന്താണതിനെ പറയുന്നത് കഡായി?...കഠാരി?...) അടുപ്പില്‍ വച്ച് ചൂടാക്കിയതിനു ശേഷം മണല്‍ അണ്‍ലോഡ് ചെയ്ത കക്കയെ ചട്ടിയിലിട്ട് ചൂടാക്കുക. നല്ല ചൂട് കിട്ടുമ്പോള്‍ കക്കകള്‍ ചിരിക്കാന്‍ തുടങ്ങും ..വായ് തുറന്നു ചിരിച്ചു കിടക്കുന്ന കക്കകളെ തിരിച്ചെടുത്ത് നാക്ക് പിഴുതെടുക്കുക. കുറേ സമയത്തിനുള്ളില്‍ തുറക്കാനുള്ളവര്‍ തുറന്നിരിക്കും. ഇനിയും തുറക്കാതെ മസിലുപിടിച്ചു കിടക്കുന്നവരെ നമുക്ക് പാചകത്തിനു കൂട്ടരുത് ... അവമ്മാരെ ഉപേക്ഷിച്ചേക്കുക.
കക്കയില്‍ നിന്നും മീറ്റെടുക്കാതെ കുറച്ച് സൂക്ഷിച്ചാല്‍ ചിത്രത്തില്‍ കാണുന്നപോലെ പാസ്തയെ അലങ്കരിക്കാം.
കക്ക ചൂടാക്കിയചട്ടിയില്‍ കുറേ വെള്ളം അവശേഷിക്കുന്നുണ്ടാകും ഇത് വളരെ അത്യാവശ്യമുള്ള താണ് കളഞ്ഞിട്ട് പാത്രം കഴുകി കമഴ്ത്താന്‍ തിടുക്കം കാട്ടരുത്. ഈ വെള്ളം കണ്ണടുപ്പമുള്ള അരിപ്പയില്‍ അരിച്ചെടുക്കണം... മണലിന്റെ ചെറു തരികള്‍ അവിടേയും കാണാനുള്ള സാധ്യത‌യുണ്ട്.

ഒരു കലത്തില്‍ വെള്ളം നന്നായ് തിളപ്പിച്ച് അതില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് സ്പഗേത്തി പുഴുങ്ങിയെടുക്കുക. വേവ് അലപം കുറ്ച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സ്പഗേത്തി പുഴുങ്ങുന്നതിനിടയില്‍ ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളി ഇട്ട് വറുക്കണം. ബ്രൗണ്‍നിറമാകുമ്പോള്‍ എടുത്ത് കളഞ്ഞിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന മീറ്റ് ഇട്ട് ഏതാനും മിനിറ്റ് ഇളക്കി കൊടുക്കണം. അരിച്ചുവെച്ചിരിക്കുന്ന വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടുമിനിറ്റ് വേവിച്ചിട്ട് മല്ലിയില ചേര്‍ക്കണം....അയ്യോ...മല്ലിയില പൊടിയായ് കൊത്തിയരിഞ്ഞെടുക്കണമായിരുന്നു... പെട്ടന്ന് മല്ലിയില പൊടിയായ് അരിഞ്ഞെടുത്ത് ചേര്‍ത്തിളക്കുക.
അല്പം വേവുകുറച്ചെടുത്ത സ്പഗേത്തി വെള്ളം ചോര്‍ത്തിക്കളഞ്ഞ് തയ്യാറാക്കിയ മിക്സില്‍ ഇട്ട് തീ കെടുത്താതെ തന്നെ ഇളക്കി യോജിപ്പിക്കുക. കുരുമുളകുപൊടിയും ചേര്‍ക്കുക.
ചിത്രത്തില്‍ കാണുന്നതുപോലെ അലങ്കരിച്ച് എവിടെയെങ്കിലും വയ്ക്കുക.
തണുത്ത വൈറ്റ് വൈനോ, സ്ട്രോഗ് ബിയറോ കൂടെയുണ്ടെങ്കില്‍ നല്ല കോമ്പിനേഷനായിരിക്കും

(നാലാള്‍ക്കുള്ള ഇരയാണിത്....ആളുടെ എണ്ണത്തിനനുസരിച്ച് അളവിലും മാറ്റം വരുത്തുമല്ലോ)
(ചിത്രം ഇന്റ്ര്‍നെറ്റില്‍നിന്നും
കക്ക ഫിഷിംഗ് നെറ്റില്‍നിന്നും
സ്പഗേത്തി മാര്‍ക്കറ്റില്‍നിന്നും)

Wednesday 30 May 2007

അന്നും ഇന്നും

അന്ന്



പൂവ് ചൂടണമെന്നുപറഞ്ഞപ്പോ
‍പൂമരം കൊണ്ടുത്തന്നവനാ



ഇന്ന്

മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോള്‍
മുന്നില്‍ കുഴിവെട്ടിത്തന്നവനാ



Wednesday 14 March 2007

പിക്സ (പിസ) മാര്‍ഗരീത്ത




പിക്സ (പിസ) മാര്‍ഗരീത്ത
(സുന്ദരന്‍ പെയിന്റ്‌ബ്രഷില്‍ ഉണ്ടാക്കിയെടുത്തത്‌)
_______________________________

തങ്കപ്പന്‍ ആശാരി മരപ്പണിയില്‍ കെങ്കേമന്‍...
ന്യായമായ പണികൂലിയും തൊഴിലില്‍ വെള്ളം ചേര്‍ക്കാത്ത പ്രകൃതവും...

എങ്കിലും മൂപ്പരെ പണിക്കുവിളിക്കാന്‍ ആളുകള്‍ക്കു മടിയായിരുന്ന ഒരു കാലമുണ്ടായിരുന്നു....
എന്തു ഭക്ഷണം വച്ചുവിളമ്പിക്കൊടുത്താലും ഇഷ്ടമാവില്ല ...വെജ്‌ കൊടുത്താലും നോണ്‍വെജ്‌ കൊടുത്താലും കുറ്റംപറയും...എത്ര നല്ല പ്രൊഫഷണല്‍ കുക്ക്‌ കറികള്‍ വച്ചുവിളമ്പിയാലും ഇഷ്ടപ്പെടില്ല...

"ഇതൊന്നും എന്റെ വീട്ടില്‍ ഭാര്യ തരുന്ന കറിയോളം പറ്റില്ല" എന്നാണു ഭാഷ്യം...

ഈ കലാകാരനു ഭാര്യ വീട്ടില്‍ എന്താണു വച്ചുവിളമ്പുന്നതെ എന്നറിയാനുള്ള ആഗ്രഹത്തില്‍ ചിലര്‍ രാത്രിയില്‍ തങ്കപ്പനാശാരിയുടെ അത്താഴപൂജ കാണാന്‍ ഒളിച്ചും പാത്തും ചെല്ലുകയുണ്ടായി..

അടുക്കളയില്‍ നിലത്തു പടിഞ്ഞിരിക്കുന്ന ആശാരിയുടെ മുമ്പില്‍ ഭാര്യ ചൂടന്‍ കഞ്ഞി ഒരു വലിയ പാത്രത്തില്‍ വിളമ്പിവച്ചു.... തൊട്ടുകൂട്ടാന്‍ കാന്താരിമുളകും ഉപ്പും കൂട്ടിയരച്ചതില്‍ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ചതും....


അടുത്ത ദിവസം ആശാരിയെ പണിക്കുവിളിച്ചവര്‍ കഞ്ഞിയും മുളകരച്ചതും വിളമ്പിയപ്പോള്‍ ...

" ആഹാ...ഇപ്പോള്‍ എന്റെ വീട്ടിലേപ്പോലെ രുചികരം പ്രിയകരം ആനന്ദകരം" എന്നാണു തങ്കപ്പന്‍ ആശാരി പറഞ്ഞത്‌..


(എവിടെയോ പറഞ്ഞുകേട്ടകഥ...കോപ്പി റൈറ്റ്‌ ഇഷ്ടമുള്ളോരെടുത്തോ..)
___________________________________________


പണ്ട്‌ പണ്ട്‌ ഇറ്റലിയിലെ നേപ്പിള്‍സിലെ മാര്‍ഗരീത്ത രാജ്ഞിക്കും ഇതുപോലെ ഒരു സ്വഭാവമുണ്ടായിരുന്നതായി ചരിത്രം പറയുന്നു...രാജ്യത്തുള്ള ഏതു ബേക്കറിയില്‍നിന്നും വളരെ ആര്‍ഭാടമായ്‌ ഉണ്ടാക്കിയ പിക്സ (പിസ) കൊണ്ടുവന്നാലും കുറ്റം പറയും...

പിക്സ തിന്നുകയും വേണം ഒന്നും ഇഷ്ടപ്പെടുന്നുമില്ല...

അങ്ങിനെയിരിക്കെ ഒരു പാവത്താന്‍ ബേക്കറിക്കാരന്‍ വളരെ ലളിതമായ ഒരു പിക്സ ഉണ്ടാക്കി കൊട്ടാരത്തില്‍ രാജ്ഞിയെ മുഖം കാണിക്കാനെത്തി... എല്ലാവരും ആ പാവത്തിനെ പരിഹസിച്ചു...

"ഉം..ഉം...ചെല്ല് ചെല്ല്...ഇതിലും വല്യ മഴപെയ്തിട്ട്‌ ഈ തള്ള കൊടപിടിച്ചിട്ടില്ല പിന്നെയാ ഇത്‌..."

പക്ഷെ പിക്സ രുചിച്ചുനോക്കിയ രാജ്ഞി തങ്കപ്പന്‍ ആശാരി പറഞ്ഞപോലെ..


" ദേ ..ഇപ്പോളാണെനിക്കു മനസ്സീ പിടിച്ച പിക്സ കിട്ടിയത്‌" എന്നു പറഞ്ഞു...

പിക്സകളിലെ രാജ്ഞി (രാജാവ്‌) ആയി ഇന്നറിയപ്പെടുന്ന "പിക്സ മാര്‍ഗരീത്ത" യുടെ ഉത്ഭവം അങ്ങിനെ ആയിരുന്നു....വളരെ ലളിതവും എന്നാല്‍ രാജകീയവുമായ ആ പിക്സയുടെ നിര്‍മ്മാണം ഇങ്ങനെയും ആവാം
(റസിപ്പി ഹോട്ടല്‍ കോര്‍ത്തറില്ലോ റോമയുടെ ഷെഫ്‌ ജൂസപ്പെ ഫോന്തിയുടെ കുറിപ്പുകളില്‍നിന്നും അനുവാദത്തോടെ ചൂണ്ടിയെടുത്തത്‌...)


പിക്സ മാര്‍ഗരീത്ത.(നാലാളുകള്‍ക്കുള്ളത്‌ )
____________________________

ആവശ്യമുള്ള സാധനങ്ങള്‍

1. മൈദ 400

2. തക്കാളി പുളിയില്ലാത്തതും ദശക്കട്ടിയുള്ളതും ഇടത്തരം നാലെണ്ണം

3. മൊക്സറല്ല ചീസ്‌ 400 ഗ്രാം (എരുമപ്പാലില്‍ നിന്നും ഉണ്ടാക്കിയതാണെങ്കില്‍ ഉത്തമം)

4. യീസ്റ്റ്‌ ഏകദേശം 20 ഗ്രാം

5. തുളസിയില (ബേസില്‍) അഞ്ചാറെണ്ണം

6.ഉപ്പ്‌ ആവശ്യത്തിനു

7.ഒലിവോയില്‍..കുറച്ച്‌(താല്‍പര്യ്മുണ്ടെങ്കില്‍ മാത്രം )

പാചകം ചെയ്യുന്ന രീതി


മൈദമാവ്‌ ഇളം ചൂടുവെള്ളത്തില്‍ ഉപ്പും യീസ്റ്റും ചേര്‍ത്ത്‌ കുഴച്ച്‌ ഒരു പന്തുപോലെ ഉരുട്ടിവയ്ക്കുക...(റഗ്ബിയുടെ പന്ത്‌ ആകാതിരിക്കാന്‍ ശ്രമിക്കുമല്ലോ..)


ഇതിനെ ഒരു തുണികൊണ്ട്‌ മൂടി ഏകദേശം ഒരുമണിക്കൂറോളം പൊങ്ങാന്‍ വയ്ക്കുക
(കോഴിയെ മുട്ടയിടാന്‍ കൊട്ടയ്ക്കടിയില്‍ പിടിച്ചിട്ടിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മുട്ടയിട്ടോന്നു പൊക്കിനോക്കുന്ന സ്വഭാവം ഇവിടെ കാണിക്കരുത്‌...നിങ്ങളുടെ വക ഒരു പ്രോല്‍സാഹനവും കൊടുക്കണ്ട അതവിടെയിരുന്ന് തനിയേ പൊങ്ങിക്കോളു)


1 മണിക്കൂറിനു ശേഷം പൊങ്ങച്ചക്കാരന്‍ മൈദയെ വീണ്ടും ഒന്നുകൂടി കുഴച്ച്‌ മര്യാദ പഠിപ്പിക്കുക...
പിന്നെ നാലു ചെറിയ പന്തുകളാക്കി ഉരുട്ടുക...അതിനെ ഒരേകനത്തില്‍ നല്ല വൃത്താകൃതിയില്‍ പരത്തി മുകളില്‍ മൊക്സറല്ല ചീസ്‌ ചെറിയ ക്യൂബുകളാക്കി അരിഞ്ഞത്‌ നിരത്തുക (അല്‍പം ഉപ്പുപൊടി ഇവിടെയും പ്രയോഗിക്കാം)


അതിനു ശേഷം തക്കാളിയുടെ കുരുവും തൊലിയും നീക്കിയത്‌ നീളമുള്ള പീസുകളായ്‌ അരിഞ്ഞു ചീസിന്റെ മുകളില്‍ വിതറുക(കുരുവും തൊലിയും കളയാന്‍ അറിയില്ലാത്തവര്‍ ചോദിക്കുക)

200 ഡിഗ്രിയില്‍ അവന്‍ സെറ്റ്ചെയ്ത്‌ 20 മിനിറ്റ്‌ വേവിച്ചെടുക്കുക...

ചൂടൊടെ കഴിക്കാന്‍ വരട്ടെ മുകളില്‍ തുളസിയില വച്ചലങ്കരിക്കുക...ഒലിവോയില്‍ ഇഷ്ടമുള്ളവര്‍ അല്‍പം മീതെ ഒഴിക്കുക (അതാണതിന്റെ രീതി)-


ഇതാണിന്നു പ്രചാരത്തിലുള്ള പിക്സ മാര്‍ഗരീത്ത...(പഴയ കാലത്തെ പിക്സയില്‍ ചീസ്‌ ഉപയോഗിച്ചിരുന്നില്ല പകരം മൂന്നൊ നാലൊ വെളുത്തുള്ളി അല്ലി നടുവേ പിളര്‍ന്നു വച്ചതിനു ശെഷം അവനില്‍ വച്ചു ബേയ്ക്കുചെയ്തിരുന്നു)

പ്രത്യേക ശ്രദ്ധയ്ക്ക്‌...

നാലു പിക്സയാണു ഉണ്ടാക്കാന്‍ ഉരുട്ടിവച്ചിരിക്കുന്നത്‌....തക്കാളിയും ചീസും മുഴുവനും എടുത്ത്‌ ആദ്യമുണ്ടാക്കിയ പിക്സയില്‍ ഇട്ടാല്‍ പിന്നെയുള്ള മൂന്നു പിക്സ വെറും ബ്ലാങ്ക്‌ പിക്സ ആയി ഉണ്ടാക്കേണ്ടി വരും...(അതും ഇറ്റലിയില്‍ ഫെയ്മസാണേ)


*നിങ്ങളുടെ സംശയങ്ങല്‍ക്കു മറുപടി തരുന്നതായിരിക്കും..(ജൂസപ്പേയുടെ സൗകര്യംകൂടി നോക്കീട്ട്‌)

Thursday 1 March 2007

പ്രേമപ്പൂട്ട്സ്‌


പ്രേമപ്പൂട്ട്സ്‌



ഇങ്ങനെ ആയിരുന്നു തുടക്കം...
(പോട്ടം നെറ്റില്‍നിന്നും ചൂണ്ടിയത്‌ - ആര്‍ക്കാണ്ടും കോപ്പിറൈറ്റ്‌)
_________________________________

ഒരിക്കല്‍ ഒരു റോമാക്കാരന്‍ കൂട്ടുകാരന്‍ എന്നൊടു ചോദിച്ചു, "ഇന്ത്യയില്‍ ഭാര്യ ഭര്‍തൃ ബന്ധം നല്ല ഉറപ്പായി പോകുന്നു...ഇവിടെ നേരെ മറിച്ചും...എന്താണതിന്റെ രഹസ്യം?"


"നിങ്ങളുടെ കുടുമ്പ ബന്ധങ്ങള്‍ക്ക്‌ വെറും മോതിരവളയത്തിന്റെ ബലംമാത്രമേയുള്ളു എന്നാല്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ മോതിരവളയത്തില്‍ കടത്തുന്നതിനുപുറമേ ഒരു താലിക്കയറാല്‍ ബന്ധിക്കുന്നുമുണ്ട്‌ ...അതായിരിക്കും കാരണം..." ഞാന്‍ പറഞ്ഞു.


എന്നാല്‍ ഈ കഴിഞ്ഞ ആഴ്ച്ചകളില്‍ ഇവിടുത്തെ പുതിയ ചുള്ളന്മാരും ചുള്ളികളും നമ്മളെ കടത്തി വെട്ടി....


സ്നേഹബന്ധം ചങ്ങലയും താഴും ഉപയൊഗിച്ചു പൂട്ടി ഭ്ദ്രമാക്കുന്ന പുതിയ ട്രെന്റാരംഭിച്ചു....

കഥ കേള്‍ക്ക്‌...


റോമാ സാമ്രാജ്യത്തിന്റെ പ്രതാപ കാലത്ത്‌ ടൈബര്‍ നദിക്കുകുറുകേ അനേകം പാലങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്‌... എന്നാല്‍ അതില്‍ മൂന്നുപാലങ്ങള്‍ ഇന്നും യാതോരുകേടുപാടുകളും സംഭവിക്കാതെ പാമ്പന്‍പാലത്തിലും ഉറപ്പില്‍ നിലനില്‍ക്കുന്നു. അതിലൊന്നാണു മില്‍വിയോ പാലം.


ഈ പാലത്തില്‍ വച്ചാണു പണ്ടു 302 എ.ഡി.യില്‍ കോണ്‍സ്റ്റാന്റയിന്‍ (ആദ്യത്തെ ക്രിസ്റ്റ്‌യന്‍ എമ്പറര്‍) സ്വന്തം അളിയനായ മാക്സെന്റിയൂസിനെ പരാചയപ്പെടുത്തി റോമാ സാമ്രാജ്യത്തിന്റെ അധിപനായത്‌..അന്നീ പാലത്തില്‍ നിന്ന് മക്സെന്റിയൂസ്‌ ടൈബര്‍ നദിയിലോട്ട്‌ ഒരു ചാട്ടം ചാടിയിട്ട്‌ ഇന്നുവരെ പൊങ്ങിയിട്ടില്ല...


ഇന്ന് ഈ പാലം റോമിലെ മോഡേണ്‍ റോമിയോ ജൂലിയറ്റുമാര്യ്ടെ പറുദീസയായി മാറിയിരിക്കുന്നു...ഇക്കഴിഞ്ഞ വാലന്റയിന്‍സ്‌ ദിനത്തില്‍ കാമുകീ കാമുകന്മാരെക്കൊണ്ട്‌ പാലം നിറഞ്ഞുകവിഞ്ഞു...


പ്രണയ ജോഡികള്‍ പാലത്തിന്റെ നടുവിലുള്ള വിളക്കുമരത്തില്‍ കെട്ടിയ ഒരു ചങ്ങലയില്‍ തങ്ങളുടെ പേരെഴുതിയ ഒരു താഴ്‌ കൊണ്ടുവന്ന് പൂട്ടുന്നു...താക്കോലില്‍ രണ്ടാളും ചുമ്പിച്ചശേഷം പുറം തിരിഞ്ഞുനിന്ന് ടൈബര്‍ നദിയിലേയ്ക്കു വലിച്ചെറിയുന്നു...ഒരിക്കലും പിരിയാത്ത ബന്ധത്തിന്റെ പ്രതീകമായി താക്കോല്‍ പുഴയുടെ അടിയിലും താഴ്‌ വിളക്കുമരത്തിലും....


ഫെഡറിക്കോ മോച്ച (1963)എന്ന ഒരു എഴുത്തുകാരന്റെ 1992ഇല്‍ പുറത്തിറങ്ങിയ Tre metri sopra il cielo (Three metres above the sky) എന്ന പുസ്ഥകത്തിലെ നായകനും നായികയും തങ്ങളുടെ സ്നേഹ ബന്ധത്തിനു വീട്ടുകാര്‍ പാരകളായിത്തീര്‍ന്നപ്പോള്‍ നേരെപോയി മില്‍വിയോ പാലത്തിലെ മൂന്നാം നമ്പര്‍ വിളക്കുമരത്തില്‍ ഒരു ചങ്ങലകെട്ടി താഴിട്ടുപൂട്ടി താക്കോല്‍ പുഴയില്‍ എറിയുന്നു...


പുസ്തകം ചൂടന്‍ പിസ്സപോലെ വിറ്റുപോയി...എട്ടുലക്ഷം കോപ്പികള്‍...


ഇപ്പോള്‍ ഇവിടെ കൗമാരക്കാര്‍ ചങ്ങലയും താഴും വാങ്ങിവച്ചിട്ടാനു പ്രേമിക്കാന്‍ ആളെത്തിരയുന്നത്‌ എന്ന അവസ്ഥയിലെത്തിനില്‍ക്കുന്നു കാര്യങ്ങള്‍.


ഭരണചക്രം തിരിക്കുന്ന ചില കടുംവെട്ട്‌ കിളവന്മാര്‍ക്ക്‌ പുതിയ തലമുറയുടെ ഈ പൂട്ട്‌കെട്ട്‌ അത്രപിടിച്ചിട്ടില്ല....


റോമാ മേയര്‍ വള്‍ട്ടര്‍ വെല്‍ട്രോണി പറഞ്ഞത്‌, "വിളക്കുമരത്തിനും പാലത്തിനും കുഴപ്പം വരുന്നില്ലായെങ്കില്‍ ആ താഴുകള്‍ അവിടെ കിടന്നോട്ടെ ....നിങ്ങളുടെ നെഞ്ചത്തൊന്നുമല്ലല്ലോ...എന്നാണു".

ഒന്നും രണ്ടുമല്ല താഴുകള്‍...അയ്യായിരത്തിനും മേലെ....

ഇവിടെങ്ങാനുമൊരു ഇരുമ്പുകട തുടങ്ങിയാല്‍ മതിയായിരുന്നു...

Friday 23 February 2007

'സത്യന്റെ വായ്‌' - ബൊക്ക ദെല്ല വേരിത്ത


പോട്ടം ഇന്റര്‍നെറ്റില്‍നിന്നും മോട്ടിച്ചത്‌...

റോമിലെ 'സത്യന്റെ വായ്‌' -
(ബൊക്ക ദെല്ല വേരിത്ത / മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌)

_________________________________


നാട്ടുകവലയിലെ ചായക്കടയും ന്യായവില റേഷന്‍ ഷോപ്പും മില്‍മായുടെ പാല്‍ സഭരണ ഡിപ്പോയും വൈകിട്ട്‌ എട്ടുമണിക്കു മുമ്പെ അടയ്ക്കും...... അവസാന ബസ്സും പോയിക്കഴിഞ്ഞാല്‍ പിന്നെ കവല വിജനമായി....

അപ്പോള്‍ കേള്‍ക്കാം ...

"ഡും...പഡേ...ഡും...ഡും"

"ഹെന്റമ്മേ... ഈ കാലമാടന്‍ എന്നെ തല്ലിക്കോല്ലുന്നേ... ഓടിവാ നാട്ടാരേ..."

"ഞാനില്ലാത്ത സമയത്ത്‌ ഇന്നാരാടീ ഇവിടെ വന്നത്‌....ലവനെന്തിനാടീ നിന്നെ നോക്കി ചിരിച്ചത്‌..."

കവലയിലെ റേഷന്‍ കടയുടെ പുറകിലെ വാടകവീടിന്റെ നാഥന്‍ രണ്ടെണ്ണം വീശിയിട്ടു വന്ന് നാഥയുടെ പുറത്ത്‌ കൊട്ടിപ്പഠിക്കുന്നു......

നാട്ടാരാരും ഓടി വരില്ല. ആദ്യ കാലത്ത്‌ ചിലരൊക്കെ ഓടി വന്നിട്ടുണ്ട്‌ ...പിന്നെ അവരുടെ പേരുംപറഞ്ഞായി കൊട്ട്‌..... സംശയരോഗം...

മുതുകത്ത്‌ കൊഴുക്കട്ടയുടെ വലിപ്പത്തില്‍ ഇടികൊണ്ട മുഴയുമായി ആ പാവം സ്ത്രീ കവലയില്‍ കണ്ണീരു കുറേ ഒഴുക്കിയിട്ടുണ്ട്‌.

റോമിലെ 'സത്യന്റെ വായ്‌' (ബൊക്ക ദെല്ല വേരിത്ത - മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌) കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത്‌ നാട്ടുകവലയിലെ ഇടിഫാമിലിയേക്കുറിച്ചാണു കാരണം...ചരിത്രം കേള്‍ക്ക്‌....

റോമിലെ സാന്ത മരിയ ഇന്‍ കോസ്മേഡിയന്‍, നാലാം നൂറ്റാണ്ടില്‍ ഗ്രീക്ക്‌ സന്യാസികളാല്‍ പണികഴിപ്പിക്കപ്പെട്ട ഒരു ദേവാലയമാണു. ഹെര്‍ക്കൂലീസ്‌ ദേവന്റെ പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പണികഴിച്ച ഈ ദേവാലയം പിന്നീട്‌ പല പ്രാവിശ്യം പുതുക്കിപ്പണിതിട്ടുണ്ട്‌.

1632 ഇല്‍ ഈ ദേവാലയത്തിന്റെ പോര്‍ട്ടിക്കോയില്‍ 'സത്യന്റെ വായ്‌' (Bocca della verità) സ്ഥാപിച്ചു. 1.75 ഡയാമീറ്ററുള്ള, മാര്‍ബിളില്‍ കൊത്തിയ ഒരു അപ്പൂപ്പന്‍ തല. ഏതോ നദീ ദേവനാണെന്നും പറയപ്പെടുന്നു.

ഈ അപ്പൂപ്പന്റെ വായില്‍ കയ്യിട്ടുകൊണ്ട്‌ കള്ളം പറഞ്ഞാല്‍ ആ കൈ പിന്നെ ഇട്ടതുപോലെ പുറത്തെടുക്കാന്‍ പറ്റില്ല...മൂപ്പരു കടിച്ചുപറിച്ചങ്ങെടുക്കും... അങ്ങിനെ ഒരു വിശ്വാസം അക്കാലത്ത്‌ ജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പലരുടെയും കൈ പോയിട്ടുണ്ടെന്നും പറയുന്നു...ആര്‍ക്കറിയാം സത്യം.

( ആഹാരം മുഴുവന്‍ കഴിച്ച്‌ വേഗം കിടന്നുറങ്ങിയില്ലങ്കില്‍ 'കല്ലപ്പില്ലി മൂത്തോന്‍' വന്നു പിടിച്ചോണ്ടുപോകും എന്നു കവലയില്‍ അമ്മമാര്‍ കുട്ടികളെ പറ്റിക്കുന്ന ആ ട്രിക്കിന്റെ ഒരു ഓള്‍ഡ്‌ വേര്‍ഷന്‍ തന്നെ ആയിരിക്കാം ഇതും..)

ഭാര്യമാരുടെ പ്യൂരിറ്റി ടെസ്റ്റ്‌ നടത്താന്‍ പല ഭര്‍ത്താക്കന്മാരും ഇവിടെ എത്തിക്കൊണ്ടിരുന്ന അക്കാലത്ത്‌ ഒരു ദിവസം ഒരു സംഭവമുണ്ടായ്‌...

തന്റെ ഭാര്യയ്ക്ക്‌ പരപുരുഷ ബന്ധം ഉണ്ടെന്നു ആരോപിച്ചു കൊണ്ട്‌ ഒരാള്‍ ഈ വായില്‍കയ്യിടല്‍ ടെസ്റ്റ്‌ നടത്താന്‍ ആവശ്യപ്പെട്ടു...പരപുരുഷ ബന്ധമുണ്ടായിരുന്ന അയാളുടെ ഭാര്യയെ ന്യായാധിപന്മാര്‍ ടെസ്റ്റിനു വേണ്ടി 'സത്യേട്ടന്റെ വായുടെ' മുമ്പില്‍ കൊണ്ടുവന്നു....അനേകമാളുകളും ചടങ്ങുകാണാന്‍ തടിച്ചുകൂടി....അവളുടെ ജാരനും ആ കൂട്ടത്തിലുണ്ടായിരുന്നു.

കൈ പോയതു തന്നെ എന്നു പെണ്ണിനുറപ്പായി..അവളുടെ ജാരനും.

പെട്ടെന്ന് ബുദ്ധിമാനായ അവളുടെ രഹസ്യക്കാരന്‍ ജനക്കൂട്ടത്തില്‍നിന്നും ചാടിയിറങ്ങിവന്ന് അവളെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു....അതിനു ശേഷം അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അഭിനയിച്ചു...എല്ലാവരും കരുതി അയാള്‍ ഒറിജിനല്‍ വട്ടനായിരിക്കും എന്ന്...കഴുത്തിനു പിടിച്ച്‌ രണ്ടെണ്ണം കൊടുത്ത്‌ അവനെ മാറ്റിനിറുത്തിയവര്‍ മണ്ടന്മാര്....

‍എന്നാല്‍ പെണ്ണിനു മാത്രം ക്ലൂ പിടികിട്ടി ...സത്യന്റെ വായില്‍ കയ്യിട്ട്‌ അവള്‍ ഇങ്ങനെ സത്യം ചെയ്തു..

"എന്റെ ഭര്‍ത്താവും പിന്നെ... ദേ ഇപ്പോള്‍ എന്നെകയറിപ്പിടിച്ച ഈ ഭ്രാന്തനുമല്ലാതെ വേരെ ഒരാളും എന്നെ തൊട്ടിട്ടില്ല".

സത്യത്തിനെ വായ്‌ അന്നാ പെണ്ണിന്റെം അവളുടെ ജാരന്റേം മുമ്പില്‍ പരാജയപ്പെട്ടുപ്പോയി...അവളുടെ കൈ കടിച്ചെടുക്കണം എന്നുണ്ട്‌ അവള്‍ അതര്‍ഹിക്കുന്നുമുണ്ട്‌...പക്ഷേ അവള്‍ പറഞ്ഞതില്‍ സത്യ വിരുദ്ധമായതൊന്നും ഇല്ലാത്ത കാരണം കടിക്കാന്‍ പറ്റുന്നുമില്ല..

ആ മൂദേവി ഒരു പരിക്കും കൂടാതെ കൈ വെളിയിലെടുത്തു...സഭ പിരിഞ്ഞു...എന്നാല്‍ സത്യന്റെ വായ്ക്ക്‌ ഇതൊരു വല്യ ഇന്‍സല്‍ട്ടായി...ഇങ്ങനെ ഒരു ചതി ആദ്യമായിട്ടാ പറ്റിയത്‌...

"ഇനി ആളുകള്‍ അവരുടെ തോന്ന്ന്യാസത്തിനു ജീവിച്ചോട്ടെ ഞാന്‍ കടിക്കാനുമില്ല പിടിക്കാനുമില്ല..ഞാന്‍ ഈ പണി ഇന്നത്തോടെ നിര്‍ത്തി" അതിനു ശേഷം ഇന്നുവരെ പാവം ആരേയും കടിച്ചിട്ടില്ല...

നിങ്ങള്‍ ആരെങ്കിലും റോമില്‍ വരുകയാണെങ്കില്‍ സത്യന്റെ വായില്‍ കയ്യിടാന്‍ മറക്കരുതെ ബ്ലോഗര്‍മാരേ....

ഞാന്‍ ഇതുവരെ കയ്യിട്ടിട്ടില്ല.... എപ്പോളാ ആശാന്‍ കോമയില്‍നിന്നും ഉണരുന്നതെന്നറിയില്ലല്ലോ!

Monday 19 February 2007

കൊളോസ്യം



പണ്ട്‌ എറണാകുളത്ത്‌ മഹാരാജാസ്കോളേജ്‌ ഗ്രൗണ്ടില്‍ സന്തോഷ്‌ ട്രോഫി നടന്നപ്പോള്‍ ചൂളമരം കൊണ്ട്‌ കെട്ടിയ താല്‍ക്കാലിക ഗാലറിയിലിരുന്ന് ഞാനും എന്റെ കൊച്ചാപ്പനും മെക്സിക്കന്‍ തിരമാലകളുണ്ടാക്കി...അതുകണ്ട്‌ അടുത്തിരുന്നവരും... അതിനടുത്തിരുന്നവരും... അങ്ങിനെ സ്റ്റേഡിയം മൊത്തത്തില്‍ ഇളകിയപ്പോള്‍ ചൂളമരങ്ങള്‍ ഒടിഞ്ഞുവീണൊരു ഫുട്ബോള്‍ ദുരന്തം ഉണ്ടായേക്കുമോ എന്നു സങ്കാടകര്‍ ഭയന്നു.

അന്നു വി.ഐ.പി. ഗാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന്‍ ഞാനും എന്റെ കൊച്ചാപ്പനും കൂടി ഉണ്ടാക്കിയ തിരയും ഐ.എം. വിജയന്റെ ഗോളുകളും കണ്ട്‌ എറണാകുളത്തിനു ഒരു സ്ഥിരം സ്റ്റേഡിയം വാഗ്ദാനം ചെയ്തു...


കുറെ നാളുകള്‍ കഴിഞ്ഞ്‌ എറണാകുളത്തിനുവന്നപ്പോള്‍ കലൂരില്‍ പണിതീര്‍ത്ത സ്റ്റേഡിയം കാണാന്‍ ഞാന്‍ പോവുകയുണ്ടായി വിത്ത്‌ കൊച്ചാപ്പന്‍... ആ സ്റ്റേഡിയത്തിന്റെ വലിപ്പംകണ്ട്‌ ഒരു ഫുഡ്ബോളിനോളം വട്ടത്തില്‍ വായ്‌ പൊളിച്ചു നിന്നുപോയ്‌ ഞങ്ങള്‍....


വര്‍ഷങ്ങള്‍ക്ക്‌ ശേഷം റോമിലെ കൊളോസ്യത്തിന്റെ അരികില്‍ ആദ്യമായി വന്നപ്പോള്‍ "കൊള്ളാം...പക്ഷെ ഞങ്ങളുടെ കലൂര്‍ സ്റ്റേഡിയത്തിന്റത്രപോരാ..." എന്നു ഇറ്റലിക്കാരി എസ്തേര്‍ ഗാള്ളോയോട്‌ പറഞ്ഞ ദേശാഭിമാനിയാണു ഞാന്‍.....

പക്ഷെ കുറെകാര്യങ്ങള്‍ സമ്മദിച്ചുകൊടുക്കാതിരിക്കാന്‍ വയ്യ -

ഭീമാകാരങ്ങളായ ആധുനിക സ്റ്റേഡിയങ്ങളുടെ അതെ പ്രവര്‍ത്തന ശൈലിതന്നെയാണ്‍ എ.ഡി.72നും 80നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട കൊളോസ്യത്തിനുമുണ്ടായിരുന്നത്‌.


വെസ്പസിയന്‍ ചക്രവര്‍ത്തി ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ അദ്ധേഹത്തിന്റെ മകന്‍ ടയിറ്റസാണ്‍. നിര്‍മാണത്തൊഴിലാളികള്‍ യഹൂദ അടിമകള്‍ ആയിരുന്നു.

ഫ്ലാവിയന്‍ ആമ്പിതീയേറ്റര്‍ എന്നണു ഈ ഭയങ്കര സ്റ്റേഡിയത്തിന്റെ ഒറിജിനല്‍ പേര്‍. പൊതുവെ കൊളോസ്യമെന്നു വീണവിദ്വാന്‍ നീറോയൊടു ബന്തപ്പെടുത്തി പണ്ടുതൊട്ടേ വിളിച്ചുപോരുന്നു (പറയാനുള്ള എളുപ്പത്തിനാണെന്ന് എനിക്കുതോന്നുന്നു)


റോമാ നഗരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കൊളോസ്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ദമില്ലാത്ത ഒരു പേജെങ്കിലും കണ്ടെടുക്കാന്‍ പ്രയാസമാണു.

റോമാക്കര്‍ ഫുട്ബോള്‍ കളിതുടങ്ങുന്നതിനും വളരെക്കാലം മുമ്പെ സ്റ്റേഡിയം പണിതിട്ടതിനാല്‍

ആദ്യകാലങ്ങളില്‍ മല്ലയുദ്ധങ്ങളായിരുന്നു അരങ്ങേറിയിരുന്നത്‌. അങ്ങിനെ ഒരുപാട്‌ പ്രൊഫഷണല്‍ ഗ്ലാഡിയേറ്റര്‍മാര്‍ കൊല്ലനും ചാവാനും തയ്യാറായിവന്നപ്പോള്‍ എന്നും കൊളോസ്യത്തിനുമുമ്പില്‍ ഹൗസ്‌ ഫുള്‍ ബോര്‍ട്‌ തൂങ്ങി. (അന്നെങ്ങാനും വരാന്‍ പറ്റിയിരുന്നെങ്കില്‍ ബ്ലാക്കില്‍ റ്റിക്കറ്റ്‌ വില്‍ക്കുന്ന ബിസിനസ്സ്‌ തുടങ്ങാമായിരുന്നു)

കൊളോസ്യത്തിന്റെ ഇനാഗുറേഷന്‍ സെലബ്രേഷന്‍ 100 ദിവസങ്ങളോളം നീണ്ടു...ആ ദിവസങ്ങളില്‍ 9000 വന്യമൃഗങ്ങള്‍ കൊല്ലപ്പെട്ടു എന്നൊരു ചരിത്രകാരന്‍ എഴുതിവച്ചിട്ടുണ്ടെന്ന് എസ്തേര്‍ അഭിമാനത്തോടെ പറഞ്ഞു...(അതത്ര വല്യകാര്യമാണെന്ന് എനിക്ക്‌ തോന്നണില്ല...കാരണം 100 ദിവസ്സംകൊണ്ട്‌ ഞങ്ങളുടെ കവലയിലെ ഇറച്ചിവെട്ടുകാരന്‍ അലിമാമ പശു,പോത്ത്‌, ആട്‌, കോഴി, താറാവ്‌ ഒക്കെയായിട്ട്‌ 9000 ത്തിലധികം കശാപ്പുകള്‍ ചെയ്യാറുണ്ട്‌)


ഏകദേശം അഞ്ചാം നൂറ്റാണ്ടുവരെ ഈ ക്രൂര വിനോദം റോമാക്കാര്‍ ഹൗസ്‌ ഫുള്ളായി കൊണ്ടാടിയിരുന്നതായി ചരിത്രം പറയുന്നു.എ.ഡി. 442 ലും 508 ലും ഉണ്ടായ രണ്ട്‌ ഭൂകമ്പങ്ങള്‍ കനത്ത നാശംവരുത്തിയതിനാല്‍ കുറെ കാലത്തേയ്ക്ക്‌ ആരും തിരിഞ്ഞുനോക്കാതെ കിടന്നു കൊളോസ്യം. ആ കാലത്തെ വിവര ദോഷികളായ രാജാക്കന്മാര്‍ ഈ മഹാ സ്റ്റേഡിയത്തെ വെറും സിമിത്തേരിയായും ഉപയോഗിച്ചു.


അന്തരിച്ച ആത്മാവുകളാണെന്നുകരുതാം, ഒരുപ്രാവശ്യംകൂടി കൊളോസ്യത്തെ കുലുക്കി 1349 ഇല്‍, അന്നൊരുപാട്‌ മാര്‍ബിളൊക്കെ ഇളകിവീണു.ക്വാറിയില്‍ പോയി മാര്‍ബിള്‍ മുറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ മടിയമ്മാരായ പുതിയ തലമുറ കുറെയേറെ മാര്‍ബിളും കല്ലുകളും കൊളോസിയത്തില്‍നിന്നടിച്ചുമാറ്റി വേറെ വീടുകളും കൊട്ടാരങ്ങളും പണിതു...

(എന്നിട്ട്‌ ഞാന്‍ ഒരു പുളിങ്കുരൂന്റെ വലിപ്പത്തിലൊരു പീസ്‌ കല്ലടര്‍ത്തിയെടുക്കാന്‍ നോക്കിപ്പം എന്തായിരുന്നു ഇവമ്മാരുടെ ഡിമാന്റ്‌.....പോലീസിനെ വിളിക്കും പോലും..)


പിന്നെ 1740 ഇല്‍ ബെനെഡിക്റ്റ്‌ പതിനാലാമന്‍ മാര്‍പ്പാപ്പ കൊളോസ്യത്തില്‍ ഒരു കുരിശു നാട്ടിയിട്ടുപറഞ്ഞു ഇനി ഇവിടെന്നാരെങ്കിലും എന്തെങ്കിലും അടിച്ചുമാറ്റിയാല്‍ നല്ല പെട ഞാന്‍ വച്ചുതരും. അതുകൊണ്ട്‌ കൊളോസ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നു.

(ആ മാര്‍പ്പാപ്പ അങ്ങിനെ ഒരു തീരുമാനം എടുത്തിരുന്നില്ലയെങ്കില്‍ കോളോസ്യത്തിന്റെ സ്താനത്ത്‌ ഇപ്പോള്‍ ഒരു 'കുളോ'സിയം കണ്ടേനെ....ഞങ്ങള്‍ ഒരുപാട്‌ മലയാളികളിവിടെ ഉള്ളതല്ലെ)