Friday 23 February 2007

'സത്യന്റെ വായ്‌' - ബൊക്ക ദെല്ല വേരിത്ത


പോട്ടം ഇന്റര്‍നെറ്റില്‍നിന്നും മോട്ടിച്ചത്‌...

റോമിലെ 'സത്യന്റെ വായ്‌' -
(ബൊക്ക ദെല്ല വേരിത്ത / മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌)

_________________________________


നാട്ടുകവലയിലെ ചായക്കടയും ന്യായവില റേഷന്‍ ഷോപ്പും മില്‍മായുടെ പാല്‍ സഭരണ ഡിപ്പോയും വൈകിട്ട്‌ എട്ടുമണിക്കു മുമ്പെ അടയ്ക്കും...... അവസാന ബസ്സും പോയിക്കഴിഞ്ഞാല്‍ പിന്നെ കവല വിജനമായി....

അപ്പോള്‍ കേള്‍ക്കാം ...

"ഡും...പഡേ...ഡും...ഡും"

"ഹെന്റമ്മേ... ഈ കാലമാടന്‍ എന്നെ തല്ലിക്കോല്ലുന്നേ... ഓടിവാ നാട്ടാരേ..."

"ഞാനില്ലാത്ത സമയത്ത്‌ ഇന്നാരാടീ ഇവിടെ വന്നത്‌....ലവനെന്തിനാടീ നിന്നെ നോക്കി ചിരിച്ചത്‌..."

കവലയിലെ റേഷന്‍ കടയുടെ പുറകിലെ വാടകവീടിന്റെ നാഥന്‍ രണ്ടെണ്ണം വീശിയിട്ടു വന്ന് നാഥയുടെ പുറത്ത്‌ കൊട്ടിപ്പഠിക്കുന്നു......

നാട്ടാരാരും ഓടി വരില്ല. ആദ്യ കാലത്ത്‌ ചിലരൊക്കെ ഓടി വന്നിട്ടുണ്ട്‌ ...പിന്നെ അവരുടെ പേരുംപറഞ്ഞായി കൊട്ട്‌..... സംശയരോഗം...

മുതുകത്ത്‌ കൊഴുക്കട്ടയുടെ വലിപ്പത്തില്‍ ഇടികൊണ്ട മുഴയുമായി ആ പാവം സ്ത്രീ കവലയില്‍ കണ്ണീരു കുറേ ഒഴുക്കിയിട്ടുണ്ട്‌.

റോമിലെ 'സത്യന്റെ വായ്‌' (ബൊക്ക ദെല്ല വേരിത്ത - മൗത്ത്‌ ഓഫ്‌ ട്രൂത്ത്‌) കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത്‌ നാട്ടുകവലയിലെ ഇടിഫാമിലിയേക്കുറിച്ചാണു കാരണം...ചരിത്രം കേള്‍ക്ക്‌....

റോമിലെ സാന്ത മരിയ ഇന്‍ കോസ്മേഡിയന്‍, നാലാം നൂറ്റാണ്ടില്‍ ഗ്രീക്ക്‌ സന്യാസികളാല്‍ പണികഴിപ്പിക്കപ്പെട്ട ഒരു ദേവാലയമാണു. ഹെര്‍ക്കൂലീസ്‌ ദേവന്റെ പ്രാചീന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പണികഴിച്ച ഈ ദേവാലയം പിന്നീട്‌ പല പ്രാവിശ്യം പുതുക്കിപ്പണിതിട്ടുണ്ട്‌.

1632 ഇല്‍ ഈ ദേവാലയത്തിന്റെ പോര്‍ട്ടിക്കോയില്‍ 'സത്യന്റെ വായ്‌' (Bocca della verità) സ്ഥാപിച്ചു. 1.75 ഡയാമീറ്ററുള്ള, മാര്‍ബിളില്‍ കൊത്തിയ ഒരു അപ്പൂപ്പന്‍ തല. ഏതോ നദീ ദേവനാണെന്നും പറയപ്പെടുന്നു.

ഈ അപ്പൂപ്പന്റെ വായില്‍ കയ്യിട്ടുകൊണ്ട്‌ കള്ളം പറഞ്ഞാല്‍ ആ കൈ പിന്നെ ഇട്ടതുപോലെ പുറത്തെടുക്കാന്‍ പറ്റില്ല...മൂപ്പരു കടിച്ചുപറിച്ചങ്ങെടുക്കും... അങ്ങിനെ ഒരു വിശ്വാസം അക്കാലത്ത്‌ ജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. പലരുടെയും കൈ പോയിട്ടുണ്ടെന്നും പറയുന്നു...ആര്‍ക്കറിയാം സത്യം.

( ആഹാരം മുഴുവന്‍ കഴിച്ച്‌ വേഗം കിടന്നുറങ്ങിയില്ലങ്കില്‍ 'കല്ലപ്പില്ലി മൂത്തോന്‍' വന്നു പിടിച്ചോണ്ടുപോകും എന്നു കവലയില്‍ അമ്മമാര്‍ കുട്ടികളെ പറ്റിക്കുന്ന ആ ട്രിക്കിന്റെ ഒരു ഓള്‍ഡ്‌ വേര്‍ഷന്‍ തന്നെ ആയിരിക്കാം ഇതും..)

ഭാര്യമാരുടെ പ്യൂരിറ്റി ടെസ്റ്റ്‌ നടത്താന്‍ പല ഭര്‍ത്താക്കന്മാരും ഇവിടെ എത്തിക്കൊണ്ടിരുന്ന അക്കാലത്ത്‌ ഒരു ദിവസം ഒരു സംഭവമുണ്ടായ്‌...

തന്റെ ഭാര്യയ്ക്ക്‌ പരപുരുഷ ബന്ധം ഉണ്ടെന്നു ആരോപിച്ചു കൊണ്ട്‌ ഒരാള്‍ ഈ വായില്‍കയ്യിടല്‍ ടെസ്റ്റ്‌ നടത്താന്‍ ആവശ്യപ്പെട്ടു...പരപുരുഷ ബന്ധമുണ്ടായിരുന്ന അയാളുടെ ഭാര്യയെ ന്യായാധിപന്മാര്‍ ടെസ്റ്റിനു വേണ്ടി 'സത്യേട്ടന്റെ വായുടെ' മുമ്പില്‍ കൊണ്ടുവന്നു....അനേകമാളുകളും ചടങ്ങുകാണാന്‍ തടിച്ചുകൂടി....അവളുടെ ജാരനും ആ കൂട്ടത്തിലുണ്ടായിരുന്നു.

കൈ പോയതു തന്നെ എന്നു പെണ്ണിനുറപ്പായി..അവളുടെ ജാരനും.

പെട്ടെന്ന് ബുദ്ധിമാനായ അവളുടെ രഹസ്യക്കാരന്‍ ജനക്കൂട്ടത്തില്‍നിന്നും ചാടിയിറങ്ങിവന്ന് അവളെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു....അതിനു ശേഷം അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അഭിനയിച്ചു...എല്ലാവരും കരുതി അയാള്‍ ഒറിജിനല്‍ വട്ടനായിരിക്കും എന്ന്...കഴുത്തിനു പിടിച്ച്‌ രണ്ടെണ്ണം കൊടുത്ത്‌ അവനെ മാറ്റിനിറുത്തിയവര്‍ മണ്ടന്മാര്....

‍എന്നാല്‍ പെണ്ണിനു മാത്രം ക്ലൂ പിടികിട്ടി ...സത്യന്റെ വായില്‍ കയ്യിട്ട്‌ അവള്‍ ഇങ്ങനെ സത്യം ചെയ്തു..

"എന്റെ ഭര്‍ത്താവും പിന്നെ... ദേ ഇപ്പോള്‍ എന്നെകയറിപ്പിടിച്ച ഈ ഭ്രാന്തനുമല്ലാതെ വേരെ ഒരാളും എന്നെ തൊട്ടിട്ടില്ല".

സത്യത്തിനെ വായ്‌ അന്നാ പെണ്ണിന്റെം അവളുടെ ജാരന്റേം മുമ്പില്‍ പരാജയപ്പെട്ടുപ്പോയി...അവളുടെ കൈ കടിച്ചെടുക്കണം എന്നുണ്ട്‌ അവള്‍ അതര്‍ഹിക്കുന്നുമുണ്ട്‌...പക്ഷേ അവള്‍ പറഞ്ഞതില്‍ സത്യ വിരുദ്ധമായതൊന്നും ഇല്ലാത്ത കാരണം കടിക്കാന്‍ പറ്റുന്നുമില്ല..

ആ മൂദേവി ഒരു പരിക്കും കൂടാതെ കൈ വെളിയിലെടുത്തു...സഭ പിരിഞ്ഞു...എന്നാല്‍ സത്യന്റെ വായ്ക്ക്‌ ഇതൊരു വല്യ ഇന്‍സല്‍ട്ടായി...ഇങ്ങനെ ഒരു ചതി ആദ്യമായിട്ടാ പറ്റിയത്‌...

"ഇനി ആളുകള്‍ അവരുടെ തോന്ന്ന്യാസത്തിനു ജീവിച്ചോട്ടെ ഞാന്‍ കടിക്കാനുമില്ല പിടിക്കാനുമില്ല..ഞാന്‍ ഈ പണി ഇന്നത്തോടെ നിര്‍ത്തി" അതിനു ശേഷം ഇന്നുവരെ പാവം ആരേയും കടിച്ചിട്ടില്ല...

നിങ്ങള്‍ ആരെങ്കിലും റോമില്‍ വരുകയാണെങ്കില്‍ സത്യന്റെ വായില്‍ കയ്യിടാന്‍ മറക്കരുതെ ബ്ലോഗര്‍മാരേ....

ഞാന്‍ ഇതുവരെ കയ്യിട്ടിട്ടില്ല.... എപ്പോളാ ആശാന്‍ കോമയില്‍നിന്നും ഉണരുന്നതെന്നറിയില്ലല്ലോ!

Monday 19 February 2007

കൊളോസ്യം



പണ്ട്‌ എറണാകുളത്ത്‌ മഹാരാജാസ്കോളേജ്‌ ഗ്രൗണ്ടില്‍ സന്തോഷ്‌ ട്രോഫി നടന്നപ്പോള്‍ ചൂളമരം കൊണ്ട്‌ കെട്ടിയ താല്‍ക്കാലിക ഗാലറിയിലിരുന്ന് ഞാനും എന്റെ കൊച്ചാപ്പനും മെക്സിക്കന്‍ തിരമാലകളുണ്ടാക്കി...അതുകണ്ട്‌ അടുത്തിരുന്നവരും... അതിനടുത്തിരുന്നവരും... അങ്ങിനെ സ്റ്റേഡിയം മൊത്തത്തില്‍ ഇളകിയപ്പോള്‍ ചൂളമരങ്ങള്‍ ഒടിഞ്ഞുവീണൊരു ഫുട്ബോള്‍ ദുരന്തം ഉണ്ടായേക്കുമോ എന്നു സങ്കാടകര്‍ ഭയന്നു.

അന്നു വി.ഐ.പി. ഗാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന്‍ ഞാനും എന്റെ കൊച്ചാപ്പനും കൂടി ഉണ്ടാക്കിയ തിരയും ഐ.എം. വിജയന്റെ ഗോളുകളും കണ്ട്‌ എറണാകുളത്തിനു ഒരു സ്ഥിരം സ്റ്റേഡിയം വാഗ്ദാനം ചെയ്തു...


കുറെ നാളുകള്‍ കഴിഞ്ഞ്‌ എറണാകുളത്തിനുവന്നപ്പോള്‍ കലൂരില്‍ പണിതീര്‍ത്ത സ്റ്റേഡിയം കാണാന്‍ ഞാന്‍ പോവുകയുണ്ടായി വിത്ത്‌ കൊച്ചാപ്പന്‍... ആ സ്റ്റേഡിയത്തിന്റെ വലിപ്പംകണ്ട്‌ ഒരു ഫുഡ്ബോളിനോളം വട്ടത്തില്‍ വായ്‌ പൊളിച്ചു നിന്നുപോയ്‌ ഞങ്ങള്‍....


വര്‍ഷങ്ങള്‍ക്ക്‌ ശേഷം റോമിലെ കൊളോസ്യത്തിന്റെ അരികില്‍ ആദ്യമായി വന്നപ്പോള്‍ "കൊള്ളാം...പക്ഷെ ഞങ്ങളുടെ കലൂര്‍ സ്റ്റേഡിയത്തിന്റത്രപോരാ..." എന്നു ഇറ്റലിക്കാരി എസ്തേര്‍ ഗാള്ളോയോട്‌ പറഞ്ഞ ദേശാഭിമാനിയാണു ഞാന്‍.....

പക്ഷെ കുറെകാര്യങ്ങള്‍ സമ്മദിച്ചുകൊടുക്കാതിരിക്കാന്‍ വയ്യ -

ഭീമാകാരങ്ങളായ ആധുനിക സ്റ്റേഡിയങ്ങളുടെ അതെ പ്രവര്‍ത്തന ശൈലിതന്നെയാണ്‍ എ.ഡി.72നും 80നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട കൊളോസ്യത്തിനുമുണ്ടായിരുന്നത്‌.


വെസ്പസിയന്‍ ചക്രവര്‍ത്തി ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്‌ അദ്ധേഹത്തിന്റെ മകന്‍ ടയിറ്റസാണ്‍. നിര്‍മാണത്തൊഴിലാളികള്‍ യഹൂദ അടിമകള്‍ ആയിരുന്നു.

ഫ്ലാവിയന്‍ ആമ്പിതീയേറ്റര്‍ എന്നണു ഈ ഭയങ്കര സ്റ്റേഡിയത്തിന്റെ ഒറിജിനല്‍ പേര്‍. പൊതുവെ കൊളോസ്യമെന്നു വീണവിദ്വാന്‍ നീറോയൊടു ബന്തപ്പെടുത്തി പണ്ടുതൊട്ടേ വിളിച്ചുപോരുന്നു (പറയാനുള്ള എളുപ്പത്തിനാണെന്ന് എനിക്കുതോന്നുന്നു)


റോമാ നഗരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കൊളോസ്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ദമില്ലാത്ത ഒരു പേജെങ്കിലും കണ്ടെടുക്കാന്‍ പ്രയാസമാണു.

റോമാക്കര്‍ ഫുട്ബോള്‍ കളിതുടങ്ങുന്നതിനും വളരെക്കാലം മുമ്പെ സ്റ്റേഡിയം പണിതിട്ടതിനാല്‍

ആദ്യകാലങ്ങളില്‍ മല്ലയുദ്ധങ്ങളായിരുന്നു അരങ്ങേറിയിരുന്നത്‌. അങ്ങിനെ ഒരുപാട്‌ പ്രൊഫഷണല്‍ ഗ്ലാഡിയേറ്റര്‍മാര്‍ കൊല്ലനും ചാവാനും തയ്യാറായിവന്നപ്പോള്‍ എന്നും കൊളോസ്യത്തിനുമുമ്പില്‍ ഹൗസ്‌ ഫുള്‍ ബോര്‍ട്‌ തൂങ്ങി. (അന്നെങ്ങാനും വരാന്‍ പറ്റിയിരുന്നെങ്കില്‍ ബ്ലാക്കില്‍ റ്റിക്കറ്റ്‌ വില്‍ക്കുന്ന ബിസിനസ്സ്‌ തുടങ്ങാമായിരുന്നു)

കൊളോസ്യത്തിന്റെ ഇനാഗുറേഷന്‍ സെലബ്രേഷന്‍ 100 ദിവസങ്ങളോളം നീണ്ടു...ആ ദിവസങ്ങളില്‍ 9000 വന്യമൃഗങ്ങള്‍ കൊല്ലപ്പെട്ടു എന്നൊരു ചരിത്രകാരന്‍ എഴുതിവച്ചിട്ടുണ്ടെന്ന് എസ്തേര്‍ അഭിമാനത്തോടെ പറഞ്ഞു...(അതത്ര വല്യകാര്യമാണെന്ന് എനിക്ക്‌ തോന്നണില്ല...കാരണം 100 ദിവസ്സംകൊണ്ട്‌ ഞങ്ങളുടെ കവലയിലെ ഇറച്ചിവെട്ടുകാരന്‍ അലിമാമ പശു,പോത്ത്‌, ആട്‌, കോഴി, താറാവ്‌ ഒക്കെയായിട്ട്‌ 9000 ത്തിലധികം കശാപ്പുകള്‍ ചെയ്യാറുണ്ട്‌)


ഏകദേശം അഞ്ചാം നൂറ്റാണ്ടുവരെ ഈ ക്രൂര വിനോദം റോമാക്കാര്‍ ഹൗസ്‌ ഫുള്ളായി കൊണ്ടാടിയിരുന്നതായി ചരിത്രം പറയുന്നു.എ.ഡി. 442 ലും 508 ലും ഉണ്ടായ രണ്ട്‌ ഭൂകമ്പങ്ങള്‍ കനത്ത നാശംവരുത്തിയതിനാല്‍ കുറെ കാലത്തേയ്ക്ക്‌ ആരും തിരിഞ്ഞുനോക്കാതെ കിടന്നു കൊളോസ്യം. ആ കാലത്തെ വിവര ദോഷികളായ രാജാക്കന്മാര്‍ ഈ മഹാ സ്റ്റേഡിയത്തെ വെറും സിമിത്തേരിയായും ഉപയോഗിച്ചു.


അന്തരിച്ച ആത്മാവുകളാണെന്നുകരുതാം, ഒരുപ്രാവശ്യംകൂടി കൊളോസ്യത്തെ കുലുക്കി 1349 ഇല്‍, അന്നൊരുപാട്‌ മാര്‍ബിളൊക്കെ ഇളകിവീണു.ക്വാറിയില്‍ പോയി മാര്‍ബിള്‍ മുറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ മടിയമ്മാരായ പുതിയ തലമുറ കുറെയേറെ മാര്‍ബിളും കല്ലുകളും കൊളോസിയത്തില്‍നിന്നടിച്ചുമാറ്റി വേറെ വീടുകളും കൊട്ടാരങ്ങളും പണിതു...

(എന്നിട്ട്‌ ഞാന്‍ ഒരു പുളിങ്കുരൂന്റെ വലിപ്പത്തിലൊരു പീസ്‌ കല്ലടര്‍ത്തിയെടുക്കാന്‍ നോക്കിപ്പം എന്തായിരുന്നു ഇവമ്മാരുടെ ഡിമാന്റ്‌.....പോലീസിനെ വിളിക്കും പോലും..)


പിന്നെ 1740 ഇല്‍ ബെനെഡിക്റ്റ്‌ പതിനാലാമന്‍ മാര്‍പ്പാപ്പ കൊളോസ്യത്തില്‍ ഒരു കുരിശു നാട്ടിയിട്ടുപറഞ്ഞു ഇനി ഇവിടെന്നാരെങ്കിലും എന്തെങ്കിലും അടിച്ചുമാറ്റിയാല്‍ നല്ല പെട ഞാന്‍ വച്ചുതരും. അതുകൊണ്ട്‌ കൊളോസ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നു.

(ആ മാര്‍പ്പാപ്പ അങ്ങിനെ ഒരു തീരുമാനം എടുത്തിരുന്നില്ലയെങ്കില്‍ കോളോസ്യത്തിന്റെ സ്താനത്ത്‌ ഇപ്പോള്‍ ഒരു 'കുളോ'സിയം കണ്ടേനെ....ഞങ്ങള്‍ ഒരുപാട്‌ മലയാളികളിവിടെ ഉള്ളതല്ലെ)